തിരുവനന്തപുരം: കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഹര്‍ത്താല്‍ കേരളത്തില്‍ ആരംഭിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതായി സംയുക്ത സമര സമിതി അറിയിച്ചു. സ്വകാര്യ വാഹനങ്ങളുടെ സഞ്ചാരവും തടയില്ല. സഞ്ചാര സ്വതന്ത്ര്യം ഉറപ്പു വരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജീവനക്കാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ആര്‍ടിസി സാധാരണ സര്‍വീസുകള്‍ ഇന്ന് ഉണ്ടായിരിക്കില്ല. അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവീസുകൾ പൊലീസ് അകമ്പടിയോടെ അയക്കും.
വൈകീട്ട് ആറ് മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകളടക്കം എല്ലാ സ്റ്റേ സർവീസുകളും ഡിപ്പോകളിൽ നിന്നും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവീസുകൾക്കായി ജീവനക്കാരെയും ബസുകളും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുള്ളതായി കെഎഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു.