/indian-express-malayalam/media/media_files/uploads/2017/04/mahija-1.jpg)
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് ഐജിയുടെ റിപ്പോർട്ട്. പൊലീസ് അതിക്രമം കാട്ടിയതിനു തെളിവില്ലെന്നും അതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഐജി മനോജ് എബ്രഹാം നൽകിയിരിക്കുന്ന റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഐജിക്ക് നിർദേശം നൽകിയിരുന്നു.
സമരത്തിനെത്തിയവരെ നീക്കം ചെയ്തില്ലായിരുന്നുവെങ്കിൽ ഡിജിപി ഓഫിസിനു മുന്നിൽ 16 പേർ സമരമിരിക്കുന്ന കാഴ്ച ഉണ്ടാകുമായിരുന്നു. ഇതു പ്രശ്നം സൃഷ്ടിക്കുമായിരുന്നു. ഇത് ഒഴിവാക്കാനാണ് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയത്. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മർദ്ദിച്ചുവെന്നും റോഡിലൂടെ വലിച്ചിഴച്ചുവെന്നുമുളള ആരോപണങ്ങൾക്ക് തെളിവില്ല. പൊലീസ് ആരെയും മർദിച്ചിട്ടില്ലെന്നും ഐജിയുടെ റിപ്പോർട്ടുണ്ട്. എന്നാൽ പ്രശ്നം കൈകാര്യം ചെയ്ത രീതിയിൽ തെറ്റു പറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടുള്ള വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് ഐജിയുടെ ഓഫിസിന്റെ വിശദീകരണം.
പൊലീസ് തന്നെ ചവിട്ടിയതായി ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ചിരുന്നു. ആദ്യം തന്റെ സഹോദരനെയാണു പൊലീസ് ചവിട്ടി വീഴ്ത്തിയതെന്നും പിന്നീടു തന്നെയും വീഴ്ത്തിയെന്നും മഹിജ പറഞ്ഞിരുന്നു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ, മ്യൂസിയം എസ്ഐ എന്നിവർക്കെതിരെ മഹിജ പരാതിയും നൽകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us