/indian-express-malayalam/media/media_files/uploads/2017/04/mahija-1.jpg)
തിരുവനന്തപുരം : ജിഷ്ണു പ്രണോയ് മരണവുമായി ബന്ധപ്പെട്ട് കേസിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഗൂഢാലോചന നടന്നെന്ന് ഐജി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട്. അതേസമയം മഹിജയ്ക്കും ബന്ധുക്കൾക്കും എതിരെ പൊലീസ് അതിക്രമം നടന്നത് ഉൾപ്പടെ എല്ലാ ആരോപണങ്ങളും തള്ളി പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ഐജി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം എസ് യു സി ഐ പ്രവർത്തകരായ ചിലർ ഡിജിപി യുടെ ഓഫീസിന് മുന്നിൽ സമരം ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും ഐജി കണ്ടെത്തിയതായാണ് വാർത്ത. ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് റിപ്പോർട്ട് കൈമാറും.
സംഭവത്തിൽ ജിഷ്ണുവിന്റെ ബന്ധുക്കൾക്കൊപ്പം പൊലീസ് ആസ്ഥാനത്ത് എത്തിയവരാണ് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എസ്.യു.സി.ഐ പ്രവർത്തകൻ ഷാജർഖാൻ, ഭാര്യ മിനി, കെ.എം.ഷാജഹാൻ, സ്വാമി ഹിമവൽ ഭദ്രാനന്ദ എന്നിവർ ഗൂഢാലോചന നടത്തിയ സംഘത്തിലുൾപ്പെട്ടിരുന്നതായാണ് വിശദീകരണം. എന്നാൽ സ്വാമി ഹിമവൽ ഭദ്രാനന്ദ, കെഎം ഷാജഹാൻ എന്നിവരുടെ ഗൂഢാലോചനയിലെ പങ്ക് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതേ കുറിച്ച് അറിയാൻ ജുഡീഷ്യൽ കസ്റ്റഡിയിലുളളവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.
ഷാജർഖാൻ മഹിജയ്ക്കും ബന്ധുക്കൾക്കും തിരുവനന്തപുരത്ത് റിസോർട്ടിൽ താമസ സൗകര്യമൊരുക്കി. ഇവിടെ ഷാജർഖാൻ താമസിച്ചിരുന്ന മുറിയിൽ നിന്ന് ജിഷ്ണു പ്രണോയ് കേസിൽ പൊലീസിനെതിരെ പോരാടാൻ ആവശ്യപ്പെടുന്ന മുഖപ്രസംഗം ഉള്ള ഒരു സംഘടനയുടെ മുഖപത്രം ലഭിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവം നടന്ന ദിവസം ആറ് പേർക്ക് ഡിജിപി യെ കാണാൻ അവസരം നൽകിയപ്പോൾ ഇവരില്ലാതെ പോകില്ലെന്ന നിലപാടിൽ ജിഷ്ണുവിന്റെ ബന്ധുക്കൾ ഉറച്ചു നിന്നെന്ന് ഐജി ആരോപിക്കുന്നതായാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.