/indian-express-malayalam/media/media_files/uploads/2018/01/idukki-map-.jpg)
തൊടുപുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള മൂന്നാമത്തെ പട്ടയമേള ഇന്ന് ഇടുക്കിയില്‍ നടക്കും. കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 6000 പേര്‍ക്കാണ് പുതുതായി പട്ടയം ലഭിക്കുക. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രാവിലെ 11.30-ന് പട്ടയമേള ഉദ്ഘാടനം ചെയ്യും.
പട്ടയമേളയില്‍ പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശേരി, ഇടുക്കി, കരിമണ്ണൂര്‍, ഇടുക്കി, രാജകുമാരി എന്നീ ഭൂമി പതിവ് ഓഫീസുകളിലെയും ഇടുക്കി, തൊടുപുഴ, ദേവികുളം താലൂക്ക് ഓഫീസുകളിലെയും തൊടുപുഴ ലാന്‍ഡ് ട്രൈബ്യൂണലിനും കീഴിലുള്ള പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുകയെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ കെ.ബാബു അറിയിച്ചു. ഇതോടൊപ്പം 150 പേര്‍ക്കു പുതുതായി വനാവകാശ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കഴിഞ്ഞ നാല്‍പ്പതുവര്‍ഷത്തിലധികമായി പട്ടയം കാത്തിരിക്കുന്ന അടിമാലി മന്നാംകണ്ടം 14-ാം മൈല്‍ മുതല്‍ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കും മേളയില്‍ പട്ടയം നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ടു പട്ടയമേളകളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടത്തിയത്. 2017 മേയ് 21-നു കട്ടപ്പനയില്‍ നടന്ന മേളയില്‍ 5490 പട്ടയങ്ങളാണ് വിതരണം ചെയ്തത്. തുടര്‍ന്ന് 2018 ഫെബ്രുവരി 17-ന് കുമളി, ഇരട്ടയാര്‍ മുരിക്കാശേരി എന്നിവിടങ്ങളിലായി നടന്ന പട്ടയമേളയില്‍ 8864 പട്ടയങ്ങളാണ് വിതരണം ചെയ്തതെന്നും കളക്ടര്‍ പറഞ്ഞു. ഇടുക്കി ജലാശയത്തിന്റെ വൃഷ്ടി പ്രദേശമായ പത്തുചെയിന്‍ മേഖലയില്‍ അരനൂറ്റാണ്ടിലധികമായി താമസിക്കുന്ന കുടിയേറ്റ കര്‍ഷകര്‍ക്കും പട്ടയം നല്‍കാന്‍ കഴിഞ്ഞെന്നും കളക്ടര്‍ വ്യക്തമാക്കി.
പത്തു ചെയിന്‍ മേഖലയിലെ ഏഴു ചെയിന്‍ വരെയുള്ള പ്രദേശങ്ങളില്‍ താസിക്കുന്നവര്‍ക്കാണ് നിലവില്‍ പട്ടയം നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം നാലുപതിറ്റാണ്ടുകള്‍ക്കു ശേഷം അടിമാലി മന്നാങ്കണ്ടം വില്ലേജിലെ പതിനാലാം മൈല്‍ മുതല്‍ നേര്യമംഗലം വരെ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇത്തവണത്തെ മേളയില്‍ പട്ടയം ലഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. മന്നാങ്കണ്ടം വില്ലേജിലെ ഭൂമി സംബന്ധമായ രേഖകളില്‍ റിസര്‍വ് ഫോറസ്റ്റ്, മലയാറ്റൂര്‍ റിസര്‍വ് ഫോറസ്റ്റ് എന്നു രേഖപ്പെടുത്തിയിരുന്നതിനാല്‍ നാല്‍പ്പതിലധികം വര്‍ഷങ്ങളായി ഈ മേഖലയില്‍ പട്ടയനടപടികള്‍ നടത്താനായിരുന്നില്ല. എന്നാല്‍ മേഖയിലെ പട്ടയ വിഷയം സൂക്ഷ്മമായി കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും തുടര്‍ പഠനത്തിനായി ഭൂമിസംബന്ധമായ വിഷയങ്ങളില്‍ വിദഗ്ധരായ ഒരു ടീമിനെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഈ ടീം പഴയകാല റവന്യൂ, സർവ്വേ രേഖകളടക്കം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ രേഖകളില്‍ റിസര്‍വ് ഫോറസ്റ്റ് എന്ന രേഖപ്പെടുത്തല്‍ തെറ്റായി വന്നതാണെന്നു കണ്ടെത്തിയിരുന്നു. ആ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇവിടെയുള്ളവരുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കാന്‍ അവസരം ഒരുക്കിയെതന്നും കളക്ടര്‍ ജീവന്‍ ബാബു പറഞ്ഞു. ഇന്നു നടക്കുന്ന പട്ടയമേളയില്‍ വൈദ്യുതി മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, പി.ജെ.ജോസഫ്, ഇ.എസ്.ബിജിമോള്‍, എസ്.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us