തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപ്പണി. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറി ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളത്ത് മാറ്റി. റവന്യു വകുപ്പിൽ ജോയിന്റ് കമ്മീഷണറായിരുന്ന ജെറോമിക് ജോർജ് തിരുവനന്തപുരം കലക്ടറാകും.
കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായിരുന്ന രാജമാണിക്യത്തെ റൂറൽ ഡവലപ്മന്റ് കമ്മിഷണറാക്കി. തിരുവനന്തപുരം കലക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയുടെ അധിക ചുമതലയും നവജ്യോത് ഖോസെയ്ക്കുണ്ട്.
എറണാകുളം കലക്ടർ ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫർ മാലിക്കിനാണ്. പിആർഡി ഡയറക്ടറായ ഹരികിഷോറിന് നിലവിലെ വാണിജ്യ വകുപ്പ് ഡയക്ടർ ചുമതലയ്ക്കൊപ്പം കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി നിയമിക്കാനും സർക്കാർ തീരുമാനമായി.


ആലപ്പുഴ ജില്ലാ കലക്ടറായ ഡോ. രേണു എസ്.രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ഡോ.ശ്രീറാം വെങ്കിട്ടരാമനും കഴിഞ്ഞ ഏപ്രിലിൽ വിവാഹിതരായിരുന്നു. 2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ സിവിൽ സർവീസിലെത്തിയത്. ഇതേ റാങ്കോടെ 2014ൽ ആയിരുന്നു രേണുരാജിന്റെ ഐഎഎസ് പ്രവേശനം. ഇരുവരും ദേവികളും സബ് കലക്ടർമാരായി പ്രവർത്തിച്ചിട്ടുണ്ട്.
2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ അപകടമരണത്തിൽ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിക്കുന്നത്. ദേവികുളം, തൃശൂർ എന്നിവിടങ്ങളിൽ സബ് കലക്ടറായി പ്രവർത്തിച്ച ശേഷമാണ് രേണു രാജ് ആലപ്പുഴ ജില്ലാ കലക്ടറാകുന്നത്.