മലപ്പുറം: അടച്ചുപൂട്ടൽ ഭീഷണിയിൽനിന്ന് അസൂയാർഹമായ നേട്ടങ്ങളിലേക്ക് ഉയിർത്തെഴുന്നേറ്റ കഥയാണു മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലെ ഗവ. എൽ പി സ്കൂളിന്റേത്. 1918ൽ സ്ഥാപിതമായ സ്കൂളിൽ 2015-16 വർഷത്തിൽ വിദ്യാർത്ഥികളുടെ എണ്ണം ഇരുന്നൂറിൽ താഴെയായിരുന്നു. ഇന്നിപ്പോൾ ഇരട്ടിയിലേറെ കുട്ടികളും പ്രൈവറ്റ് സ്കൂളിനേക്കാൾ സൗകര്യവുമാണ് ഈ സ്കൂളിൽ.
പ്രദേശത്തെ കുട്ടികളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്കും പ്രൈവറ്റ് സ്കൂളിലേക്കും ചേക്കേറിയപ്പോൾ സ്കൂൾ അടച്ചുപൂട്ടേണ്ട വക്കിലെത്തി. എന്നാൽ സ്കൂളിനെ രക്ഷിക്കാൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും മാനേജ്മെന്റ് വിദ്യാർഥികളും നാട്ടുകാരും ചേർന്നു തീരുമാനിച്ചപ്പോൾ സംഭവിച്ചത് ചരിത്രം. മൂന്നു വർഷം കൊണ്ട് 470 കുട്ടികളുള്ള, എസി ഓഡിറ്റോറിയവും ആംഫി തിയേറ്ററും ചിൽഡ്രൻസ് പാർക്കും ബൊട്ടാണിക്കൽ ഗാർഡനുമൊക്കെയായി സമീപത്തെ പ്രൈവറ്റ് സ്കൂളുകൾക്കു വരെ അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള വിദ്യഭ്യാസ സ്ഥാപനമായി പൂക്കോട്ടൂർ എൽ പി സ്കൂൾ മാറി.
പത്തുവർഷത്തോളമായി ശോചനീയാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരുന്ന സ്കൂളിന്റെ തലവര മാറ്റിയെഴുതിയത് നാട്ടുകാരും പിടിഎ നേതൃത്വവും ചേർന്നാണ്. അത്തരമൊരു ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തിൽ അങ്ങോളമിങ്ങോളമായി അടച്ചുപൂട്ടേണ്ടി വരുന്ന നിരവധി സ്കൂളുകളിലൊന്നായി പൂക്കോട്ടൂർ എൽപി സ്കൂളും മാറിയേനെ.
ദരിദ്രരോ ഇടത്തരക്കാരോ ആയ കുടുംബങ്ങളിൽ നിന്നോ വരുന്ന കുട്ടികളായിരുന്നു ഇവിടെ ഭൂരിഭാഗവും. ഇതിനാൽ വിഷയത്തിൽ ഇടപെടേണ്ടത് അത്യാവശ്യമായ കാര്യമായിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് വി.പി.സലിം പറയുന്നു. “കുട്ടികളിൽ പലരും ദിവസക്കൂലിക്കാരുടെ മക്കളാണ്. അവർക്ക് ലഭിക്കുന്ന സൗജന്യവിദ്യഭ്യാസത്തിനുള്ള സൗകര്യം നഷ്ടപ്പെടാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അതിനാൽ സ്വകാര്യ സ്കൂളിനു തുല്യമായി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ഞങ്ങൾ പ്രവർത്തിച്ചു. മാതാപിതാക്കളിലും കുട്ടികളിലും മനോഭാവപരമായ മാറ്റം വരുത്തുക എന്നതിലായിരുന്നു ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്, ” സലിം പറഞ്ഞു.
സ്കൂളിനെ രക്ഷിക്കണമെന്ന തീരുമാനത്തിലെത്തിയ പിടിഎ കമ്മിറ്റി അംഗങ്ങളും സ്കൂൾ അധികൃതരെയും സർക്കാരിനെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും പ്രാദേശിക എംപിയെയും എം എൽ എയെയും സമീപിച്ച് 1.75 കോടി രൂപ സമാഹരിച്ചു. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ട പണം സമാഹരിക്കാൻ പ്രദേശവാസികളും വ്യാപാരികളും ക്ലബ്ബുകളുമെല്ലാം സഹായഹസ്തവുമായെത്തി.
പുതിയ കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ലൈബ്രറി, വിശ്രമമുറികൾ എന്നിവയെല്ലാം സ്കൂളിന്റെ ഭാഗമായതോടെ സമീപവാസികൾ തങ്ങളുടെ കുട്ടികളെയും സ്കൂളിലേക്ക് അയക്കാൻ തുടങ്ങി. ഇപ്പോൾ പ്രദേശത്തെ ഏറ്റവും ആവശ്യക്കാരുള്ള സ്കൂളുകളിലൊന്നാണ് പൂക്കോട്ടൂർ എൽ പി സ്കൂൾ.
Read More: Kerala: How a Malappuram school on brink of closure is now among most sought after institutions