എറണാകുളം: മന്ത്രിസഭയിലേക്ക് തിരികെ വരാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന് ഇന്ന് നിർണ്ണായക ദിനം. എ.കെ.ശശീന്ദ്രന് എതിരായ അശ്ലീല ഫോൺ വിളി കേസ് റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് പരാതിക്കാരിയായ മാധ്യമപ്രവർത്തക അറിയിച്ചിട്ടുണ്ട്. ശശീന്ദ്രനുമായുള്ള പ്രശ്നം ഒത്തു തീർന്നെന്നും അന്യായം പിൻവലിക്കാൻ അനുവദിക്കണമെന്നും യുവതി ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
കേസ് റദ്ദാക്കിയാൽ എ.കെ.ശശീന്ദ്രൻ ഉടൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തും. ശശീന്ദ്രന് മന്ത്രിസ്ഥാനം തിരിച്ച് നൽകുമെന്ന് എൻസിപി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഫോൺ കെണി വിവാദത്തെപ്പറ്റി അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ശശീന്ദ്രന് ക്ലിൻ ചിറ്റ് നൽകിയിരുന്നു. ശശീന്ദ്രനെ മനഃപൂർവ്വം കുടുക്കിയതാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച അപേക്ഷ നൽകിയിട്ടുണ്ട്. ശശീന്ദ്രന് എതിരായ കേസിൽ കക്ഷി ചേരാൻ മഹിള മോർച്ച അപേക്ഷ നൽകിയിട്ടുണ്ട്.