കൊച്ചി: സ്കൂള്‍ പ്രവേശനത്തിലെ തട്ടിപ്പ് തടയാന്‍ ലക്ഷ്യമിട്ട് കേരള വിദ്യാഭ്യാസ ചട്ട(കെ ഇ ആര്)ത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഹൈക്കോടതി തല്‍ക്കാലത്തേക്കു സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞത്.
ഒരു കൂട്ടം എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് രാജാവിജയരാഘവന്റെ ഉത്തരവ്. വിശദമായ എതിര് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
സ്കൂളുകളിലെ വ്യാജ പ്രവേശനം തടയാന്‍ ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ ദേദഗതികള്‍ കൊണ്ടുവന്നത്. അവധി അപേക്ഷ നല്‍കാതെ തുടര്‍ച്ചയായി 15 ദിവസം ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കില്‍ അധ്യാപകര്‍ക്കു ബാധ്യത ഉറപ്പാക്കുന്നതായിരുന്നു ഭേദഗതി. ഇത്തരം വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ അധ്യാപകര്‍, പ്രധാനാധ്യാപകര്‍ക്കും മാനേജര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണമെന്നും തുടര്‍ന്ന് അധികൃതരെ അടിയന്തരമായി അറിയിക്കണമെന്നും ഭേദഗതിയില്‍ പറയുന്നു.
Also Read: കൊച്ചി തുറമുഖം വഴി സ്വർണം കടത്തിയ കേസ്: മൂന്ന് പ്രതികളുടെ കോഫെ പോസ തടങ്കൽ ഹൈക്കോടതി റദ്ദാക്കി
അധ്യയന വര്‍ഷത്തിനിടെ കുട്ടികളുടെ എണ്ണം പരിശോധിച്ച് തസ്തികകള്‍ കുറയ്ക്കാമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഏപ്രില്‍ 14നാണ് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്.
എന്നാല്‍, സര്‍ക്കാര്‍ നടപടി സ്കൂളിന്റെ പ്രവര്‍ത്തനത്തെയും അധ്യാപകരുടെ നിയമനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചത്.