കൊച്ചി: സഭാതർക്കത്തിൽ യാക്കോബായ വിഭാഗത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. യാക്കോബായക്കാർ സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുകയാണെന്ന് കോടതി പരാമർശിച്ചു. സർക്കാർ ബലം പ്രയോഗിച്ചാൽ രക്തം ചിന്തുമെന്ന് നിങ്ങൾക്കറിയില്ലേ എന്നും കോടതി ചോദിച്ചു. പള്ളികളിൽ ആരാധനയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
1934 ലെ ഭരണഘടന അംഗീകരിക്കാൻ തയ്യാർ ആണോയെന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു. കോലഞ്ചേരി പള്ളിക്കേസിലെ സുപ്രീം കോടതി വിധിപ്രകാരം ഒറ്റ പള്ളിയെ പാടുള്ളൂ. നാളുകളായി ഈ തർക്കം തുടരുന്നു. ഇതിന് ഒരു അവസാനം വേണം. നിയമ വ്യവസ്ഥയ്ക്കാണ് മുൻഗണന നൽകേണ്ടത്. 1934 ഭരണഘടനക്കാണ് പ്രഥമ പരിഗണന. വികാരിയേയും പുരോഹിതരേയും ഇടവകക്കാരേയും പള്ളിയിൽ കയറാൻ അനുവദിക്കും. സംസ്ഥാനത്ത് ചോര പുഴ ഒഴുകാൻ സമ്മതിക്കില്ല. വികാരിയെ തടയാൻ ആർക്കും അധികാരമില്ല. കോടതിക്ക് രണ്ട് വിഭാഗം എന്ന് കാണാൻ ആവില്ലെന്നും കോടതി പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ പേരിൽ തങ്ങളെ പുറത്ത് ആക്കാനുള്ള ശ്രമം അനുവദിക്കരുതെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ആരും ആരെയും പുറത്താക്കില്ലെന്നും 34 ലെ ഭരണഘടന പിന്തുടരുകയാണ് വേണ്ടതെന്നും അതിന്റെ കീഴിലുള്ള എല്ലാവർക്കും പള്ളികളിൽ പോവുകയും ഭരണം നടത്താമെന്നും കോടതി വ്യക്തമാക്കി.
പള്ളിയുടെ തലപ്പത്ത് ഉള്ളവർ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം. ദൈവം എല്ലാവരുടെയും മനസ്സിലാണ് വേണ്ടത്. പള്ളികൾ പൂട്ടി ഇട്ടത് കൊണ്ടോ, ആളുകൾ കൂടി നിന്ന് ബഹളം വച്ചത് കൊണ്ടോ സുപ്രീം കോടതി വിധി മറി കടക്കാൻ ആവില്ലെന്ന് മനസ്സിലാക്കണം. 34 ഭരണഘടന പിന്തുടരുന്ന എല്ലാവർക്കും പള്ളിയിൽ പോകാം. അത് തടഞ്ഞാൽ സംസ്ഥാന സർക്കാരിന്റെ മുഴുവൻ പൊലീസ് സേനയും അവരുടെ കൂടെ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധിക്ക് ശേഷം സഭയിൽ ഒരു വിഭാഗം മാത്രമേ ഉള്ളൂവെന്നത് അംഗീകരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പൊലീസ് സംരക്ഷണം നൽകാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. കേസ് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി.
Read More: മോൺസൺ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് മേധാവിയെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം