/indian-express-malayalam/media/media_files/uploads/2023/03/k-sudhakaran.jpg)
കെ.സുധാകരൻ
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് താല്‍ക്കാലിക ആശ്വാസം. കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലികമായി തടഞ്ഞു. സുധാകരന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും വ്യക്തമാക്കി.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നത്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യ പ്രതിയായ കേസില്‍ രണ്ടാം പ്രതിയായാണ് സുധാകരനെ ചേര്‍ത്തിട്ടുള്ളത്. ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജാരാവാന്‍ നിര്‍ദേശിച്ച് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് സുധാകരന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നും സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്.
2018 നവംബര്‍ 22 ന് മോന്‍സന്റെ കലൂരുലുള്ള വീട്ടില്‍ വെച്ച് പണം കൈമാറിയെന്നാണ് മൊഴി. ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളും കൈമാറി. പരാതിക്കാരുടെ ഗാഡ്ജറ്റില്‍ നിന്നും ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ ചികിത്സാര്‍ത്ഥമാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നായിരുന്നു സുധാകരന്റെ വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.