കൊച്ചി: പൊലീസിനും മാധ്യമങ്ങൾക്കും ഹൈക്കോടതിയുടെ അന്ത്യശാസനം. കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകളിൽ പ്രതികൾ പൊലീസിന് നൽകുന്ന മൊഴി വെളിപ്പെടുത്തുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കുറ്റകരമാണെന്നും കർശന നടപടിയുണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളിക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ കർശനമുന്നറിയിപ്പ്. തെളിവു നിയമം സെക്ഷൻ 24 പ്രകാരം പ്രതി പൊലീസിനു നൽകുന്ന മൊഴിക്ക് നിയമത്തിന്റെ പിൻബലമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി പൊലീസുദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും ഇക്കാര്യം മനസിലായിട്ടില്ലെന്നും വ്യക്തമാക്കി.
കൂടത്തായി കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഓരോ ദിവസവും പ്രതിയെ ചോദ്യം ചെയ്ത വിവരങ്ങൾ മാധ്യമങ്ങൾ വിവരങ്ങൾ പുറത്തു വിടുകയായിരുന്നു. ഉദ്യോഗസ്ഥൻ പ്രതിയോട് ചോദിക്കാൻ ഉദ്ദേശിക്കുന്നതും അതിനു ലഭിക്കാവുന്നതുമായ വിവരങ്ങൾ വരെ മാധ്യമങ്ങളിൽ കാണുകയുണ്ടായി. എവിടെ നിന്നാണ് മാധ്യമങ്ങൾക്ക് ഈ വിവരങ്ങൾ ലഭിക്കുന്നതെന്ന് കോടതിക്ക് മനസിലാവുന്നില്ല.
Read Also: യുഡിഎഫിന്റെ ജീവനാഡി അറ്റു, എൽഡിഎഫിന് കൂടുതൽ കരുത്ത്: മുഖ്യമന്ത്രി
അന്വേഷണത്തിനിടെ കസ്റ്റഡിയിലുള്ള പ്രതി നൽകുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിടുന്നത് കുറ്റകരമാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ വിവരങ്ങൾ പുറത്തു പങ്കുവയ്‌ക്കുന്നത് കോടതിയലക്ഷ്യമാണ്. കോടതിക്ക് തെളിവുകൾ മാത്രമേ കണക്കിലെടുക്കാനാവൂ.
തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഒരു കേസിൽ തീരുമാനമെടുക്കുമ്പോൾ മുൻപ് പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് വിധിയിൽ സംശയമുണ്ടാകാം. ഇത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. കേസുകളുടെ വിവരങ്ങൾ പുറത്തുവരുന്നതിന് ഒരവസാനം ഉണ്ടായേ തീരൂ എന്ന് കോടതി വ്യക്തമാക്കി.
ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകളിലെ റിപ്പോർട്ടർമാരും അവതാരകരും ബ്രേക്കിങ് ന്യൂസ് ചമക്കുമ്പോഴും ചർച്ച നടത്തുമ്പോഴും തെളിവു നിയമം എന്താണന്ന് അറിയാൻ ശ്രമിക്കണം. ഇത്തരം കേസുകളിൽ കോടതിയുടെ മാർഗനിർദേശമുണ്ടെന്നും പാലിക്കാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാമെന്നും കോടതി വ്യക്തമാക്കി.
മാധ്യമങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും കോടതി അറിയിച്ചു. ഉത്തരവിന്റെ പകർപ്പ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കൈമാറാനും കോടതി ഉത്തരവിട്ടു.