തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നവര്‍ ഹെൽമെറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും സീറ്റ് ബെൽറ്റുള്ള വാഹനങ്ങളിലെ എല്ലാ യാത്രക്കാരും അത് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം.
സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കി. സുപ്രീംകോടതി വിധി നടപ്പാക്കാനും അതിനായി ബോധവത്കരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ പൊലീസ് മേധാവികൾക്കും ഡിജിപി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ബൈക്കിലെ പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും എല്ലാ ബൈക്ക്-കാര്‍ യാത്രക്കാരും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ ചൂണ്ടിക്കാട്ടുന്നു.
ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും വാഹനത്തിന്റെ ഡ്രൈവര്‍ മാത്രം ധരിച്ചാല്‍ മതിയെന്ന വിവരമാണ് കേരളത്തിലെ മാധ്യമങ്ങള്‍ പോലും ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇത് തെറ്റാണ്. ഗതാഗതചട്ട പ്രകാരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അധികാരമുണ്ട് – കത്തില്‍ ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.