തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിലെ യാത്രക്കാർ ഹെൽമറ്റ് വയ്‌ക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഇത്രനാൾ ഹെൽമറ്റ് വേട്ട കർശനമായിരുന്നില്ല. ജനങ്ങൾക്കിടയിൽ ബോധവത്‌കരണം നടത്തുന്നതിനാണ് പൊലീസ് ഇതുവരെ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ, ഇന്നു മുതൽ ഹെൽമറ്റ് വേട്ട സംസ്ഥാനത്ത് കർശനമാക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.
ഇരുചക്രവാഹനം ഓടിക്കുന്ന വ്യക്‌തിക്കൊപ്പം യാത്രക്കാരും ഇന്നു മുതൽ കർശനമായി ഹെൽമറ്റ് ധരിക്കണം. ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കനത്ത പിഴയാണ് ഇവർക്ക് ചുമത്തുക. സംസ്ഥാനത്തുടനീളം ഹെൽമറ്റ് വേട്ട കർശനമാക്കും.
Read Also: ഇറ്റലിയിൽ കൊറോണ ഭീതി; മൂന്നാം ദിനവും പൊതുപരിപാടികൾ ഒഴിവാക്കി പോപ് ഫ്രാൻസിസ്
അതേസമയം, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ഓപ്പറേഷൻ ഹെഡ് ഗിയർ എന്ന പരിപാടിയുമായി തിരുവനന്തപുരം സിറ്റി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ബോധവത്ക്കരണം നടത്തിയിട്ടും പിൻസീറ്റിലെ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇന്നു മുതൽ 30 ദിവസത്തേക്ക് പ്രത്യേക പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ ശിക്ഷ ഇങ്ങനെ:
ഹെൽമറ്റ് ധരിക്കാത്തവർ വാഹനത്തിലുണ്ടെങ്കിൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകൾക്ക് നിർദേശം നൽകി. നിയമലംഘനങ്ങൾ തടയാൻ 85 സ്‌ക്വാഡുകളാണ് സംസ്ഥാനത്തുള്ളത്.