Kerala Weather Highlights: തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. വടക്കൻ ജില്ലകളിൽ ദുരിതപ്പെയ്‌ത്ത്. കോവിഡ് മഹാമാരിക്കൊപ്പം മഴക്കെടുതിയും ജനജീവിതം ദുസഹമാക്കുന്നു.
സംസ്ഥാനത്ത് വരുംദിവസങ്ങളിലും അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്. ഇനിയുള്ള നാല് ദിവസം തുടർച്ചയായി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. വടക്കൻ ജില്ലകളിലാണ് തുടർന്നും കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ശക്തമായ കാറ്റോടു കൂടി മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കനത്ത മഴ, ചൂരൽമലയിൽ അതീവ ജാഗ്രത
വയനാട് ജില്ലയിലെ മേപ്പാടി ചൂരൽമല പ്രദേശത്ത് 6 ദിവസത്തെ മഴ 1200 മില്ലീമീറ്റർ കവിഞ്ഞു. കൂടുതൽ മഴ തുടർന്നാൽ അത് ഉരുൾപൊട്ടലിലേക്കും മണ്ണിടിച്ചിലിലേക്കും നയിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്..
കനത്ത മഴ, പെരിയാറിലൂടെ ആന ഒഴുകിപോകുന്നു,വീഡിയോ
#KeralaRains elephant being swept away in Periyar river, Idukki Kerala @IndianExpress pic.twitter.com/9EhkUxE8gp
— shaju philip (@shajuexpress) August 6, 2020
മലപ്പുറത്ത് നാളെ റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലർട്ടാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.
Read Also: രാമൻ ബിജെപിയുടെ മാത്രം സ്വത്തല്ല: ശശി തരൂർ
അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അതേസമയം, ഓഗസ്റ്റ് നാലിന് ബംഗാൾ ഉൾക്കടലിന്റെ വടക്കുഭാഗത്തായി രൂപംകൊണ്ട് ന്യൂനമർദം മധ്യേന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദം ദുർബലമാകും. ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് ഒൻപതോടെ രണ്ടാം ന്യൂനമർദത്തിനു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഓഗസ്റ്റ് പത്ത് വരെ കേരളത്തിൽ മഴ തുടരും. ഓഗസ്റ്റ് എട്ട് മുതൽ പത്ത് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Read Also: കേരളത്തിൽ വരും ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത: പൊതു ജനങ്ങൾക്കുള്ള നിർദേശങ്ങൾ
വയനാട്ടിൽ കാലവർഷ കെടുതിയിൽ രണ്ട് കുട്ടികൾ മരിച്ചു. മരം വീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളും ഭാഗികമായി തകര്‍ന്നു. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, പെരിയാർ, ഭാരതപുഴ, വളപട്ടണം, കുറ്റ‌്യാടി നദീതീരത്തുള്ള ജില്ലകൾക്ക് കേന്ദ്ര ജല കമ്മിഷൻ വെള്ളപൊക്ക ജാഗ്രതാ നിർദേശം നൽകി. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.
Live Blog
Kerala Weather Highlights: കേരളത്തിൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട്, പ്രളയമുന്നറിയിപ്പ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്‌ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
‘കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.’
കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ…
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. നോർത്ത് ഗോവയിലെ പെർനേമിൽ കനത്ത മഴയെത്തുടർന്ന് റെയിൽവേ തുരങ്കത്തിന്റെ മതിൽ ഇടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് കൊങ്കൺ റെയിൽവേയിലൂടെയുള്ള ട്രെയിൻ ഗതാഗതം വഴി തിരിച്ചുവിടും.എറണാകുളം- നിസാമുദ്ദീൻ, തിരുവനന്തപുരം-ലോകമാന്യതിലക്, തിരുവനന്തപുരം രാജധാനി ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്.
എറണാകുളം ജില്ലയിൽ ഇതുവരെ ഏഴ് ക്യാമ്പുകൾ തുറന്നു. കോതമംഗലം താലൂക്കിൽ ആറും കൊച്ചി താലൂക്കിൽ ഒരു ക്യാമ്പും ആണ് തുറന്നത്. കൊച്ചി താലൂക്കിലെ ക്യാമ്പിൽ 32 കുടുംബങ്ങളാണുള്ളത്. 24 പുരുഷന്മാരും 27 സ്ത്രീകളും 3 കുട്ടികളും അടക്കം 54 പേർ ക്യാമ്പിലുണ്ട്. കോതമംഗലം താലൂക്കിലെ ക്യാമ്പിൽ 40 കുടുംബളിൽ നിന്നും 92 പേരാണുള്ളത്. 38 പുരുഷന്മാരും 42 സ്ത്രീകളും 12 കുട്ടികളും 2 ഭിന്നശേഷിക്കാരും ക്യാമ്പിലുണ്ട്. 4 ജനറൽ ക്യാമ്പുകളും 60 വയസിനു മുകളിൽ ഉള്ളവർക്കായി രണ്ട് ക്യാമ്പുകളുമാണുള്ളത്.
വയനാട് ജില്ലയിലെ മേപ്പാടി ചൂരൽമല പ്രദേശത്ത് 6 ദിവസത്തെ മഴ 1200 മില്ലീമീറ്റർ കവിഞ്ഞു. കൂടുതൽ മഴ തുടർന്നാൽ അത് ഉരുൾപൊട്ടലിലേക്കും മണ്ണിടിച്ചിലിലേക്കും നയിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്..
അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ നിലവിൽ 40 സെന്റീമീറ്ററും മൂന്നാമത്തെ ഷട്ടർ 50 സെന്റീമീറ്ററും ഉയർത്തിയതായി തിരുവനന്തപുരം ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി 8.45 ന് നാലാമത്തെ ഷട്ടർ 50 സെന്റീമീറ്ററും ഉയർത്താൻ നടപടി സ്വീകരിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ രണ്ടു ക്യാമ്പുകൾ തുറന്നു. ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലും പാലക്കയം ദാറുൽ ഫർഖാൻ ഗേൾസ് ഹോമിലുമാണ് ക്യാമ്പുകൾ തുറന്നത്. ഷോളയൂരിൽ മൂന്ന് കുടുംബങ്ങളിലെ 14 പേരും പാലക്കയത്ത് എട്ടു കുടുംബങ്ങളിലെ 20 പേരുമാണ് താമസിക്കുന്നത്.
എറണാകുളം ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പുഴകളില്‍ വെള്ളം പൊങ്ങിയതോടെ കോതമംഗലത്ത് ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ഭൂതത്താന്‍കെട്ട് തടയണയുടെ എല്ലാ ഷട്ടറുകളും തുറന്നിട്ടുള്ളതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയർന്നു.
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഓഗസ്റ്റ് 10 വരെ തുടരും. ശക്തമായ കാറ്റ് ഓഗസ്റ്റ് എട്ടു വരെ തുടരാൻ സാധ്യത. നിലവിലെ ന്യുനമർദം നാളെയോടെ ദുർബലമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദം ഓഗസ്റ്റ് ഒൻപതോടെ രൂപപ്പെടാൻ സാധ്യത. കേരളത്തിൽ സ്വാധീനം കുറയാനാണ് സാധ്യത.
പീരുമേട്ടിൽ മഴ ശക്തം. വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയരാൻ ഇതു കാരണമാകും. അതീവ ജാഗ്രതാ നിർദേശം.
സംസ്ഥാനത്ത് മഴയും കാറ്റും ശക്തിയാർജ്ജിച്ചതിനെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് കെഎസ്‌ഇബി. നിരവധി സ്ഥലങ്ങളിൽ ലെെനുകൾ തകരാറിലായി. അതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വൈദ്യുതി ബോർഡിന്റെ സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ചു ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ സജ്ജീകരിക്കുവാൻ നിർദേശം നൽകിയതായി കെഎസ്ഇബി അറിയിച്ചു.
മഴ കുറയാത്ത സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാംപുകൾ തുറന്നു. 193 കുടുംബങ്ങളിലായി 807 മാറ്റിപാർപ്പിച്ചു. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാംപുമാണുള്ളത്.
കനത്ത മഴയെ തുടർന്ന് വയനാട്ടില്‍ 20 ഹെക്‌ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിലായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വെള്ളമിറങ്ങിയാല്‍ മാത്രമെ നാശനഷ്ടം കണക്കാക്കാനാവൂ. 10 ഹെക്ടര്‍ നെല്‍കൃഷിയും 17,500 വാഴകളും 125 റബ്ബര്‍ മരങ്ങളും നശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
ഓഗസ്റ്റ് എട്ട് വരെ കിഴക്കൻ അറബിക്കടലിൽ കേരള, കർണാടക, കൊങ്കൺ, ഗോവ, മഹാരാഷ്ട്ര, തെക്കൻ ഗുജറാത്ത്, മാലിദ്വീപ്, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ പ്രസ്തുത ദിവസങ്ങളിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.
കോതമംഗലം താലൂക്കിൽ കടവൂർ വില്ലേജിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ട് ക്യാംപുകൾ തുറന്നു. 60 വയസിനു മുകളിലുള്ള വർക്കാണ് ഒരു ക്യാംപ് 30 കുടുംബങ്ങൾ ക്യാംപിൽ രജിസ്റ്റർ ചെയ്തു.
കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. മഴയ്ക്ക് മുന്നോടിയായി എത്തുന്ന കനത്ത കാറ്റ് ജില്ലയില്‍ വന്‍ നാശം വിതയ്ക്കുന്നുണ്ട്. കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, പൂഞ്ഞാര്‍, വൈക്കം മേഖലകളില്‍ കാറ്റ് കനത്ത നാശം വിതച്ചു. അമ്പതിലേറെ വീടുകളും ഏക്കറു കണക്കിന് കൃഷിയും നശിച്ചു.
എറണാകുളം ജില്ലയിൽ ശക്തമായ മഴ. പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ജില്ലയിലെ എല്ലാ നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി.
ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ. രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇടുക്കി ഡാമിലെ ജലനിരപ്പ് 2347 അടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാൾ 31 അടി കൂടുതലാണ് ജലനിരപ്പ്. മൂന്നാര്‍ പെരിയവരൈയില്‍ താല്‍ക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.
കേരളത്തിൽ ഇന്ന് മഴ കിട്ടാൻ സാധ്യതയുള്ള പ്രദേശങ്ങൾ. (നീല നിറം മഴയെ സൂചിപ്പിക്കുന്നു.)
അരുവിക്കര ഡാമിന്റെ രണ്ടാം നമ്പർ ഷട്ടർ 20 സെന്റിമീറ്റർ കൂടി ഉയർത്തി. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം.
മലബാര്‍ ജില്ലകളില്‍ ഇടവിട്ടുള്ള കനത്തമഴയ്ക്ക് ശമനമില്ല. വയനാട്ടില്‍ വീടിന്റെ മേല്‍ക്കൂര റോഡിലേയ്ക്ക് പതിച്ചു. വൈദ്യുതിലൈന്‍ പൊട്ടിവീണ് മൂന്ന് ദിവസമായി അട്ടപ്പാടി മേഖലയിൽ വെെദ്യുതി ഇല്ല. കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പുത്തുമലയില്‍ അതിതീവ്രമഴ തുടരുകയാണ്. ഇതുവരെ 807 കുടുംബങ്ങളെ ജില്ലയില്‍ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ തുടരുന്നു.
ഉഴമലയ്‌ക്കലിൽ മരംവീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കെഎസ്‌ഇബി ജീവനക്കാരന്‍ മുന്‍പാല സ്വദേശി വി. അജയകുമാര്‍ ആണ് മരിച്ചത് . നാല്‍പത് വയസായിരുന്നു.
തൃശൂർ ചാലക്കുടിയിൽ ചുഴലിക്കാറ്റ്. പത്ത് വൈദ്യുത പോസ്റ്റുകൾ മറിഞ്ഞുവീണു. കാറിനു മുകളിലേക്കും വീടുകൾക്ക് മുകളിലേക്കും മരങ്ങൾ കടപുഴകിവീണ് വ്യാപകനഷ്ടമുണ്ടായി.
അതിതീവ്ര മഴയുടെ സാഹചര്യത്തിൽ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മാറി താമസിക്കാൻ അധികൃതരുടെ നിർദേശം വന്നാൽ ഉടൻ അവിടെ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അറബിക്കടലിൽ കാലവർഷ കാറ്റ് മണിക്കൂറിൽ 50-60 കിലോമീറ്റർ വരെ ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഞായറാഴ്‌ച വരെ തുടരാൻ സാധ്യത.
ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്ന് അടി കൂടി വര്‍ധിച്ച് 2347 അടി ആയി. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായതിനെക്കാള്‍ 31 അടി കൂടുതലാണ്. സംഭരണ ശേഷിയുടെ 58 ശതമാനം ജലമാണ് അണക്കെട്ടില്‍ ഇപ്പോഴുള്ളത്.
വയനാട്ടില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലക്ക് സമീപമുള്ള ചൂരല്‍മല,മുണ്ടക്കൈ മേഖലകളില്‍ അതിതീവ്ര മഴ തുടരുകയാണ്. പേര്യയില്‍ ശക്തമായ കാറ്റില്‍ ഇരുനില വീടിന്‍റെ മേൽക്കൂര പൂർണ്ണമായും റോഡിലേക്ക് പതിച്ചു. മേപ്പാടിയിൽ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ കാറ്റില്‍ ജില്ലയില്‍ വ്യാപകമായി വൈദ്യുതി നിലച്ചു.
വടക്കൻ കേരളത്തിൽ അതിശക്തമായ മഴയും കാറ്റും. ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം പൊങ്ങുന്നു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നിലമ്പൂർ പ്രളയഭീഷണിയിലാണ്. വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ്. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഉരുൾപൊട്ടലുണ്ടായ കവളപ്പാറ പ്രദേശത്ത് നിന്നടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. ദുരന്ത സാധ്യത മുന്നില്‍ കണ്ട് നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
കോഴിക്കോടിന്റെ കിഴക്കൻ മലയോരത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. മഴ ഇനിയും കനത്തൽ ഉരുൾപ്പൊട്ടൽ ഉണ്ടാകുമെന്ന ഭീതിയിലാണ് മലയോരം. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ മുക്കം, തിരുവമ്പാടി, കാരശേരി ഭാഗത്തെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. നിരവധി റോഡുകളിൽ ഗതാഗത തടസമുണ്ടായി. മുക്കം-ചേന്ദമംഗല്ലൂർ റോഡിൽ കടകളിൽ വെള്ളം കയറി. നേരത്തെ സൂചന കിട്ടിയതിനാൽ കടകളിലെ സാധനങ്ങൾ മാറ്റിയിരുന്നു. കൊടിയത്തൂർ-കോട്ടമ്മൽ-കാരാട്ട് റോഡിലും ചെറുവാടിയിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മലയോരത്തെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി തടസ്സം ഉണ്ട്.കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. താമരശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളിലെ മലവെള്ളപ്പാച്ചിൽ കോടഞ്ചേരി, ചെമ്പുകടവ് പാലങ്ങൾ മുങ്ങി.
ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. കക്കയം ഡാമിന്റെ ജലനിരപ്പ് 757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതൽ സ്‌പിൽവെ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 100 ക്യൂബിക് വെള്ളം പുഴയിലേക്ക് വിടേണ്ടി വരുമെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ 751.88മി ആണ് ഡാമിലെ ജലനിരപ്പ്. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ 204 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഷട്ടറുകൾ തുറന്നാൽ പുഴയിൽ 100 സെന്റീമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ കുറ്റ‌്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.