കോട്ടയം: കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ ഉരുൾപൊട്ടൽ. എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. രണ്ട് വീടുകൾ തകർന്നു. വീട്ടിലുള്ളവരെ രക്ഷപ്പെടുത്തി.
പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ വീട്ടിലുണ്ടായിരുന്ന ഓട്ടോറിക്ഷയും ബൈക്കും ഒലിച്ചുപോയി. 9 കുടുംബങ്ങളെ സ്ഥലത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശത്ത് രാത്രി 11 മണിമുതൽ പുലർച്ചെ അഞ്ചുവരെ കനത്ത മഴയായിരുന്നു.
പത്തനംതിട്ട കോന്നി കൊക്കാത്തോട് വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. ഒരേക്കർ ഭാഗത്ത് നാലു വീടുകളില്‍ വെള്ളം കയറി. കൃഷിനാശവും സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
കൊല്ലത്തും കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. ആര്യങ്കാവ്, ഇടപ്പാളയം മേഖലയില്‍ വീടുകളിലും കടകളിലും വെള്ളം കയറി. കുളത്തൂപ്പുഴ അമ്പതേക്കറില്‍ മലവെള്ളപ്പാച്ചിലിൽ ആദിവാസി കോളനി ഒറ്റപ്പെട്ടു. കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി.
Also Read: ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്