തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ 15 -ാം തീയതി വരെയാണ് മഴ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യുന മർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് മുതൽ മഴയ്ക്കുള്ള സാധ്യതയുണ്ട്. സെപ്റ്റംബർ 14,15 തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- സെപ്റ്റംബർ 12: കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്
- സെപ്റ്റംബർ 13: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- സെപ്റ്റംബർ 14: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- സെപ്റ്റംബർ 15: ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്.
അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
15 -ാം തീയതി വരെ തെക്ക് പടിഞ്ഞാറൻ, മധ്യ -പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മധ്യ – തെക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആൻഡമാൻ കടലിലും മധ്യ -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also read: സ്കൂൾ തുറക്കൽ: മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി