കൊച്ചി: കനത്ത മഴയിൽ ഹൈബി ഈഡൻ എംപിയുടെ കൊച്ചിയിലെ വീട്ടിലും വെളളം കയറി. വീടിനു പുറത്തും അകത്തും വെളളം മൂടിയ നിലയിലാണ്. വളരെ പെട്ടെന്നാണ് വെളളം ഒഴുകിയെത്തിയതെന്നും അരമണിക്കൂറിനുളളിൽ വീടിനകത്താകെ വെളളം കയറിയെന്നും ഹൈബി ഈഡന്റെ ഭാര്യ മനോരമ ന്യൂസിനോട് പറഞ്ഞു.
എറണാകുളത്ത് അതിശക്തമായ മഴയാണ് ഇന്നലെ മുതൽ പെയ്യുന്നത്. നഗരത്തിലെ പ്രധാന ഭാഗങ്ങളായ എംജി റോഡ്, സൗത്ത്, കലൂർ, കടവന്ത്ര ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. എംജി റോഡിൽ വെളളം കയറിയത് ഗതാഗത സ്തംഭനമുണ്ടാക്കി. നഗരത്തിൽ ഗതാഗത കുരുക്കുമുണ്ട്. എറണാകുളം ജില്ലയിൽ നിരവധി പ്രദേശങ്ങളിൽ ക്യാംപുകൾ തുറന്നിട്ടുണ്ട്. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ വെളളത്തിൽ മുങ്ങി. കനത്ത മഴയിൽ റെയിൽവേ ട്രാക്കുകൾ വെളളത്തിനടിയിലായി.
(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)
കലൂര്‍ സബ്സ്റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറിയതിനാൽ കലൂര്‍, ഇടപ്പള്ളി. പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങും. നാളെയേ വൈദ്യുതി പുനഃസ്ഥാപിക്കാനാകൂ. ഫയര്‍ഫോഴ്സ് പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട്.
Kerala Weather Live Updates: മഴ കനക്കും; ഇന്നും നാളെയും റെഡ് അലർട്ട്
അതേസമയം, വരുന്ന രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടര്‍ സന്തോഷ് കുമാര്‍ അറിയിച്ചു. ഇടിമിന്നലിനും സാധ്യതയുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം കൂടുതല്‍ ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് അടുക്കുകയാണ്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്-ആന്ധ്രാതീരത്തിന് അടുത്തായി മറ്റൊരു ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഈ രണ്ട് ന്യൂനമർദങ്ങളുടെ സ്വാധീനംമൂലം വരുന്ന രണ്ടു ദിവസവും ശക്തമായ മഴയുണ്ടാകുമെന്നാണ് കരുതുന്നത്.
രണ്ടു ദിവസം അതിശക്തമായ മഴ പെയ്യും. 21 സെന്റി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വരും ദിവസങ്ങളിലും മഴ കനക്കും. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി രണ്ട് ദിവസത്തിനുള്ളില്‍ കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.