തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഏഴ് മുതൽ 11 സെന്റിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത്, മഴ ശക്തമായി തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
തീരമേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിൽ വടക്ക് – കിഴക്കൻ കാലവർഷം ശക്തിപ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിന്രെ ചില പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ലഭിച്ചത് ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ ചങ്ങനാശേരിയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, അഞ്ച് സെന്റിമീറ്റർ. പത്തനംതിട്ട കുടുലുമണ്ണിൽ നാല് സെന്റിമീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബർ 18 വരെ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധിതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ നാളേയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.