കൊച്ചി: കേരളത്തിൽ നിന്ന് അടിയന്തിര ചികിൽസ തേടിയെത്തുന്നവരെ അതിർത്തി കടത്തിവിടാൻ കർണാടകത്തിന് ഹൈക്കോടതി നിർദേശം നൽകി. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരേയും മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ കടത്തി വിടണം.
അതിർത്തി കടക്കാൻ കർണാടക ഏർപ്പെടുത്തിയ മാർഗനിർദേശങ്ങൾ നിയമവിരുദ്ധവും ആളുകൾക്ക് ബുദ്ധിമുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക സമിതിയും സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇറക്കിയ ഉത്തരവിൽ അതിർത്തി കടക്കുന്നതിന് തടസങ്ങൾ ഇല്ലെന്ന് കർണാടക അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ദൈനംദിന ആവശ്യങ്ങൾക്കായി നിരന്തരം പോകുന്നവർക്കും തടസമില്ലെന്നും ചെക്ക് പോസ്റ്റിൽ സ്രവ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്നും എജി വിശദീകരിച്ചു. വിദ്യാർത്ഥികളെ കടത്തിവിടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Also read: കാബൂളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ഇടപെടൽ വേണം; കേന്ദ്രത്തിന് കത്തയച്ച് കേരളം
ദക്ഷിണ കന്നഡ മേഖലയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്നും സംസ്ഥാനത്ത് അന്തർജില്ലാ തലത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെന്നും കർണാടക വ്യക്തമാക്കി.
എഴുപത്തിരണ്ട് മണിക്കൂർ മുമ്പുള്ള ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റുള്ള വരെ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കുന്നുള്ളു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. ആമ്പുലൻസിൽ എത്തുന്നവരെ മാത്രമേ കടത്തി വിടുന്നുള്ളു എന്നും ഹർജിക്കാർ ആരോപിച്ചു. ഹർജി 25ന് പരിഗണിക്കും.