തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ഭരണഘടനാപരമായും ജനാധിപത്യപരമായും തനിക്ക് അവകാശമുണ്ടെന്ന് പി. സി. ജോര്‍ജ് ചൂണ്ടിക്കാണിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരസ്യപ്രചരണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥി എ. എന്‍. രാധാകൃഷ്ണനായി ജോര്‍ജ് സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ജോര്‍ജിന് നോട്ടീസ് നൽകിയിരിക്കുന്നത്. തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തുമെന്നും തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകുമെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. അതിനു പിന്നാലെയായിരുന്നു ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത്.
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ വ്യാഴാഴ്ച റിമാൻഡിലായ പി.സി ജോർജ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജോർജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റം ആവർത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളിൽ ഉൾപ്പെടെ അന്വേഷണവുമായി പൂർണമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി ഗോപിനാഥൻ ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോർജ് കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹാജരാവാതിരുന്നാൽ അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാവും.