scorecardresearch
Latest News

പി.സി. ജോർജിന്റെ ‘തൃക്കാക്കര മറുപടി’യ്ക്ക് തടയിട്ട് പൊലീസ്; നാളെ ഹാജരാകാൻ നോട്ടീസ്

തൃക്കാക്കരയിൽ നാളെ പ്രചാരണത്തിന് എത്തുമെന്നും തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകുമെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു

PC George, Hate speech case, Anticipatory bail plea
Photo: Facebook/ PC George

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോർജിന് പൊലീസ് നോട്ടീസ്. ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നാളെ തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്താനിരിക്കെയാണ് അസി.കമ്മിഷണർ എസ്.ഷാജി നോട്ടിസ് അയച്ചത്.

തൃക്കാക്കരയിൽ നാളെ പ്രചാരണത്തിന് എത്തുമെന്നും തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകുമെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ നാളെ തന്നെ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നതനുസരിച്ച് നാളെ ഹാജരായാൽ പി.സിക്ക് തൃക്കാക്കരയിലെ ബിജെപി പ്രചാരണത്തിൽ പങ്കെടുക്കാനാവില്ല.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ വ്യാഴാഴ്ച റിമാൻഡിലായ പി.സി ജോർജ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഇന്നലെ വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജോർജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റം ആവർത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളിൽ ഉൾപ്പെടെ അന്വേഷണവുമായി പൂർണമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി ഗോപിനാഥൻ ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോർജ് കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹാജരാവാതിരുന്നാൽ അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാവും.

Also Read: ‘ഒരു മതത്തേയും വിമര്‍ശിക്കാനില്ല’; മുഖ്യമന്ത്രിക്ക് നാളെ മറുപടി നല്‍കുമെന്നും പി. സി. ജോര്‍ജ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Hate speech case police notice to pc george