കൊച്ചി: പുതുവൈപ്പ് ഐഒസി പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിൽ പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
നാലുമാസത്തിലേറെയായി നടന്നു വരുന്ന സമരത്തിനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തുടർച്ചയായി സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവരെ അതിക്രൂരമായാണ് പൊലീസ് നേരിട്ടിരുന്നത്.
സ്ത്രീകളും കുട്ടികളും അടക്കം 70 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിനിടെ പുതിയ ആരോപണങ്ങളുമായി സ്ത്രീകള്‍ രംഗത്തെത്തി. പ്രാഥമികകൃത്യം പോലും നിര്‍വഹിക്കാന്‍ തങ്ങളെ പൊലീസ് അനുവദിക്കുന്നില്ലെന്നും പ്രാഥമികകൃത്യം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ പൊലീസ് പകര്‍ത്തിയതായും സ്ത്രീകള്‍ ആരോപിച്ചു.
കോടതി ഉത്തരവ് പ്രകാരം ഐഒസി പ്ലാന്റ് നിർമ്മാണത്തിനെതിരെ സമരം ചെയ്യാൻ പാടില്ലെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ സമര പന്തലിലെത്തിയ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് കണ്ണിൽകണ്ടവരെയെല്ലാം തല്ലി ഓടിക്കുകയും സമരപന്തൽ പൊളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഹർജി അടുത്ത മാസം നാലിനു പരിഗണിക്കാനിരിക്കെ വിധി വരുന്നവരെ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നു സമര സമിതി നേതാക്കൾ കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. സമര സമിതിയുടെ ആവശ്യം അംഗീകരിക്കുകയും ഇത് പ്രകാരം മന്ത്രി യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ഉറപ്പ് ഐഒസി ലംഘിച്ച് ഇന്നലെ നിര്‍മ്മാണ പ്രവൃത്തി തുടരുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.