തിരുവനന്തപുരം: കേരളത്തിൽ ഭീതി പടർത്തുന്ന എച്ച്1 എൻ1 പനിയ്ക്കെതിരെ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നതെന്നും അതീവ ജാഗ്രത ഉണ്ടായിരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
2009 മുതൽ എല്ലാ സംസ്ഥാനങ്ങളിലും വ്യപകമായി പടർന്ന ഈ രോഗം ഈ വർഷം സംസ്ഥാനത്ത് കൂടുതലായതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഡോക്ടർമാർ പനിക്കെതിരെ ജാഗ്രത പാലിക്കേണ്ടതും നിലവിലുള്ള മാർഗരേഖ പ്രകാരം ചികിത്സ പരിഗണിക്കേണ്ടതുമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. അതേസമയം, ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തിയുടെ സാഹചര്യമില്ല. എന്നാൽ ജലദോഷപ്പനികൾ, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് മുതലായ ലക്ഷണമുള്ള രോഗികൾ ഈ ലക്ഷണങ്ങൾ സാധാരണ സമയം കൊണ്ട് കുറഞ്ഞില്ലെങ്കിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഗർഭിണികൾ ഈ രോഗ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രമേഹം, ഹൃദ്രോഹം, ബിപി, കരൾ, വൃക്കരോഗം മുതലായ ആരോഗ്യ പ്രശ്നമുള്ളവർ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.