തിരുവനന്തപുരം: പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കോവിഡ് മുക്തരായവരില്‍, സജീവമാകാതെ കിടക്കുന്ന ക്ഷയരോഗാണുക്കള്‍ സജീവമാകാനുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് മുക്തിനേടിയവരില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത് 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്കു നയിച്ചേക്കാം.
പോസ്റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ക്ഷയരോഗ ലക്ഷണങ്ങളുമായി സാമ്യമുള്ളതാണ്. അതിനാല്‍ ക്ഷയരോഗ നിര്‍ണയത്തിലെ കാലതാമസം വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മുക്തരായവരില്‍ ക്ഷയരോഗമുള്ളവരെ കണ്ടെത്താനാണ് മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് മുക്തരായവരില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുള്ളവര്‍ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും ടിബി സ്ക്രീനിങ് നടപ്പാക്കും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ വരുന്ന എല്ലാ രോഗികള്‍ക്കും അവബോധം നല്‍കും.
Also Read: രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
രണ്ടാഴ്ചയില്‍ കൂടുതലുള്ള ചുമ, രണ്ടാഴ്ചയിലധികം നീളുന്ന പനി, രാത്രികാലങ്ങളിലെ വിയര്‍പ്പ്, ഭാരം കുറയല്‍, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങളുള്ളവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കണം. നാറ്റ് പരിശോധകള്‍ നടത്തുകയും വേണം.
ശ്വാസകോശ ലക്ഷണങ്ങളുള്ള, കോവിഡ് മുക്തരായ രോഗികളെ ടെലി കണ്‍സള്‍ട്ടേഷനിലൂടെ കണ്ടെത്തുകയാണെങ്കില്‍ അവരെയും ക്ഷയ രോഗപരിശോധനക്കു വിധേയരാക്കും. കിടത്തിച്ചികിത്സ ആവശ്യമായിവരുന്ന കോവിഡ് രോഗികളെ എന്‍ടിഇപി അംഗങ്ങള്‍ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമെങ്കില്‍ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.