തിരുവനന്തപുരം: യുക്രൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് എത്തുന്നതിനുള്ള വിമാന ടിക്കറ്റുകളാണ് സർക്കാർ നൽകുക. ഫെയ്സ്ബൂക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുക്രൈയിനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ യുക്രൈനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതികളനു വിദേശകാര്യ മന്ത്രാലയം കൈകൊണ്ട് വരുന്നത്. ഇതിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഇന്ന് രാവിലെ റൊമാനിയയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് ഈ വിമാനം മുംബൈ എയർപോർട്ടിലെത്തും.
ഇതുകൂടാതെ മറ്റൊരു വിമാനം ഹംഗറിയിലേക്കും പുറപ്പെട്ടിട്ടുണ്ട്. ഈ വിമാനം ഇന്ന് രാത്രിയോടെ ഇന്ത്യയിൽ എത്തും. കേരളത്തിൽ നിന്ന് ഏകദേശം 2320 ഓളം വിദ്യാർത്ഥികളാണ് യുക്രൈനിലുള്ളത്. ഇവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു മുഖ്യമന്ത്രി കത്തയച്ചിരുന്നു.