തിരുവനന്തപുരം: കെ-റെയിൽ സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള കല്ലിടൽ അവസാനിപ്പിച്ച് സർക്കാർ. ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താനാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി.
സംസ്ഥാനത്തുടനീളം കല്ലിടലിനെതിരെയുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ജിപിഎസ് സംവിധാനത്തിലേക്ക് മാറാൻ സർക്കാർ തീരുമാനിച്ചത്. സിൽവർലൈൻ പ്രതിഷേധങ്ങളെ മറികടക്കാനുള്ള നിർണായക നീക്കം കൂടിയാണ് ഈ തീരുമാനം.
കല്ലിടലിന് പകരം ജിയോ ടാഗിങ് സംവിധാനമാണ് ഇനി ഉപയോഗിക്കുക. സ്ഥലമുടമകളുടെ അനുമതിയോടെ, കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കെ-റെയിൽ നിർദ്ദേശം വച്ചിരുന്നെങ്കിലും ജിയോ ടാഗിങ് മാത്രമെന്നാണ് ഉത്തരവിൽ പറയുന്നത്. പദ്ധതിയുടെ ഭാഗമായ 190 കിലോമീറ്ററിൽ ഇതുവരെ കല്ലിടൽ പൂർത്തിയായി. 340 കിലോമീറ്റർ കൂടിയാണ് ഇനി പൂർത്തിയാകാൻ ഉള്ളത്.
പദ്ധതിയിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും മാറ്റം സർവേ രീതിയിൽ മാത്രമാണെന്നും കെ-റെയിൽ എംഡി അജിത് കുമാർ വ്യക്തമാക്കി.
Also Read: ഷഹാനയുടെ മരണം: ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി, ആത്മഹത്യ തന്നെയെന്ന് നിഗമനം