/indian-express-malayalam/media/media_files/uploads/2022/02/lokayuktha-ordinance-kerala-government-pinarayi-vijayan-governor-614503-FI.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകി. തിങ്കളാഴ്ച കാലാവധി തീർന്ന 11 ഓർഡിനൻസുകളിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടില്ല. ഇതോടെ ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസുകൾ അസാധുവായി. ഓർഡിനൻസുകളിൽ കണ്ണുമടച്ച് ഒപ്പിടില്ലെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി 12 മണിവരെയായിരുന്നു ഓർഡിനൻസുകളുടെ കാലാവധി. പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ അവര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓര്‍ഡിനന്‍സാണ് അസാധുവായതിൽ പ്രധാനപ്പെട്ടത്. ലോകായുക്ത വിധിക്കുമേല്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന വിവാദ ഭേദഗതിയായിരുന്നു നിലവില്‍വന്നത്. ഓർഡിനൻസ് അസാധുവായതോടെ ലോകായുക്തയുടെ പരിഗണനയിലുള്ള ഫണ്ട് വകമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരായ കേസ് വീണ്ടും നിർണായകമാകും.
രാത്രി വൈകിയും ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയിൽ നിയമ വകുപ്പ് ഉദ്യോഗസ്ഥർ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. രാജ്ഭവന്‍ വഴിയും നേരിട്ടും സര്‍ക്കാര്‍ പ്രതിനിധികള്‍ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വി.സി. നിയമനങ്ങളില്‍ ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചനകൾ. ഇതുമായി ബന്ധപ്പെച്ച് ഗവർണറെ അനുനയിപ്പിക്കാനാണ് ശ്രമം നടന്നത്.
നിയമസഭയില്‍ അവതരിപ്പിച്ച് നിയമനിര്‍മാണം നടത്തുന്നതിനു പകരം ഓര്‍ഡിനന്‍സ് രാജിലേക്കാണ് സംസ്ഥാനം പോകുന്നതെന്നാണ് ഗവര്‍ണറുടെ പ്രധാന വിമര്‍ശനം. അതേസമയം, ഗവർണറെ അനുനയിപ്പിച്ചു മുൻകാല പ്രാബല്യത്തിൽ ഇനിയും പുതിയ ഓർഡിനൻസുകൾ ഇറക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.