/indian-express-malayalam/media/media_files/2025/11/04/saji-cheriyan-2025-11-04-13-28-32.jpg)
ചിത്രം: പിആർഡി
കോഴിക്കോട്: ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങളെ അവഗണിച്ചെന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പ്രഖ്യാപിച്ച ഒരു അവാര്‍ഡിലും പരാതിയുണ്ടായിട്ടില്ലെന്നും പരാതികളില്ലാതെ ഏറ്റവും മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുരസ്കാരത്തിന് അർഹമായ കുട്ടികളുടെ സിനിമ ഇത്തവണ ഉണ്ടായിരുന്നില്ലെന്നാണ് ജൂറിയുടെ വിലയിരുത്തലെന്നും ഇതു സംബന്ധിച്ച ഖേദ പ്രകടനമാണ് ജൂറി നടത്തിയതെന്നും മന്ത്രി പറഞ്ഞു.
മലയാളം സിനിമ, കുട്ടികളെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തി ക്രിയേറ്റീവായി കൊണ്ടുവരാൻ ശ്രമിച്ചില്ലാ എന്ന വിമർശനം ജൂറി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഈ കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ക്രിയേറ്റീവായി മൂല്യമുള്ള അവതരണമായി സിനിമയെ മാറ്റേണ്ടതുണ്ടെന്നാണ് ജൂറി നിർദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്രിയേറ്റീവായ സിനിമകള്‍ വന്നാല്‍ ആവശ്യമെങ്കിൽ സര്‍ക്കാര്‍ കൂടെ പിന്തുണച്ച് അടുത്ത വര്‍ഷം കുട്ടികളുടെ സിനിമകള്‍ക്കും അവാര്‍ഡ് ലഭിക്കുന്നതിലേക്ക് മാറ്റിയെടുക്കാന്‍ കഴിയും. ആ കാര്യത്തില്‍ നിലപാടെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പ്രഖ്യാപിച്ച ഒരു അവാര്‍ഡിലും പരാതിയുണ്ടായിട്ടില്ല. പരാതികളില്ലാതെ ഏറ്റവും മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. പ്രകാശ് രാജ് ഇതു പറയുമ്പോഴാണ് എനിക്കത് സ്‌ട്രൈക്ക് ചെയ്തത്. നമ്മള്‍ ഏറ്റവും കൂടുതല്‍ ഫോക്കസ് ചെയ്യേണ്ടത് കുഞ്ഞുങ്ങളേയാണ്. അതു കഴിഞ്ഞ് അദ്ദേഹത്തോട് ഞാൻ ചോദിച്ചു മനസിലാക്കി. നാലു സിനിമകള്‍ ഈ വര്‍ഷത്തെ അവാര്‍ഡിനുവേണ്ടി വന്നിരുന്നു. രണ്ട് സിനിമകള്‍ അവസാന ലാപ്പിലേക്ക് എത്തി. അത് നിയമാവലി അനുസരിച്ച് കൃത്യമായ പരിഗണന നൽകണമെന്ന് നിയമം തന്നെയുണ്ട്. ക്രീയേറ്റീവായ സിനിമയായി ജൂറി ആ രണ്ടു സിനിമയേയും കണ്ടില്ല. അവാര്‍ഡ് കൊടുക്കാന്‍ പാകത്തിലേക്ക് ആ സിനിമകള്‍ എത്തിയില്ല എന്ന വിലയിരുത്തൽ നടത്തുകയുമായിരുന്നു', മന്ത്രി പറഞ്ഞു.
'ഇതു സംബന്ധിച്ച ഖേദപ്രകടനമാണ് ജൂറി നടത്തിയിരിക്കുന്നത്. അവർ പറഞ്ഞത്, മലയാളം പോലൊരു സിനിമ മേഖലയിൽ നമ്മൾ എല്ലാ മേഖലയിലും സ്പർശിക്കുന്നുണ്ട്. എസ്‌സി/ എസ്‌ടിക്കും സ്ത്രീകള്‍ക്കും പ്രൊമോഷന്‍ കൊടുക്കുന്നുണ്ട്. ഇങ്ങനെയെല്ലാം ചെയ്യുന്ന ഒരു സംസ്ഥാനത്ത് ആകെ ലഭിച്ച 137 ചിത്രങ്ങളിൽ 10 ശതമാനത്തിനു മാത്രമാണ് ക്വാളിറ്റി ഉണ്ടായിരുന്നത്. അത് ജൂറിയാണ് വിലയിരുത്തിയത്. ഞാൻ സിനിമകൾ കണ്ടിട്ടില്ല.'
Also Read: 'അവർ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല'; ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്
'ക്രിയേറ്റീവായി വളരെ മൂല്യമുള്ള അവതരണമായി സിനിമയെ മാറ്റേണ്ടതുണ്ടെന്ന നിർദേശമാണ് ജൂറി മുന്നോട്ടു വച്ചിട്ടുള്ളത്. ആ നിർദേശം പറഞ്ഞ കൂട്ടത്തിൽ കുട്ടികളെ മലയാളം സിനിമ, ഉള്ളടക്കത്തിൽ ഉൾപ്പെടുത്തി ക്രിയേറ്റീവായി കൊണ്ടുവരാൻ ശ്രമിച്ചില്ലാ എന്ന വിമർശനവും വ്യക്തമാക്കി. സർക്കാർ ഈ കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു. സംവിധായകരും നിർമാതാക്കളും ബന്ധപ്പെട്ടവരും കുട്ടികളുടെ സിനിമയെ പ്രൊമോട്ടു ചെയ്യാൻ ബോധപൂർവം ശ്രിമക്കണം എന്നാണ് മറ്റൊരു നിർദേശമായി ജൂറി പറഞ്ഞത്.'
'ക്രിയേറ്റീവായ സിനിമകള്‍ വന്നാല്‍ ആവശ്യമെങ്കിൽ സര്‍ക്കാര്‍ കൂടെ പിന്തുണച്ച് അടുത്ത വര്‍ഷം കുട്ടികളുടെ സിനിമകള്‍ക്കും അവാര്‍ഡ് ലഭിക്കുന്നതിലേക്ക് മാറ്റിയെടുക്കാന്‍ കഴിയും. ആ കാര്യത്തില്‍ നിലപാടെടുക്കും. സിനിമാ മേഖലയിലെ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. നിർദേശിച്ച പോരായ്മകളെല്ലാം ശ്രദ്ധയിൽപ്പെടുത്തും,' സജി ചെറിയാന്‍ പറഞ്ഞു.
Read More: 'എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം'; പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us