/indian-express-malayalam/media/media_files/uploads/2017/02/senkumar-pinarayi.jpg)
തിരുവനന്തപുരം: പൊലീസ് മേധാവിയായി സെൻകുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനെതിരെ സർക്കാർ നാളെ തിരുത്തൽ ഹർജി നൽകുമെന്ന് സൂചന. സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ അവ്യക്തതയുണ്ടെന്നും ഇത് നീക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
സെന്‍കുമാറിന്റെ നീക്കങ്ങളില്‍ അതൃപ്തിയുള്ള സര്‍ക്കാര്‍ പരാതിയും രേഖകളും പ്രതിപക്ഷം ഉപയോഗിച്ചെന്നും വിലയിരുത്തി. അടുത്ത ദിവസം ചേരാനിരിക്കുന്ന മന്ത്രിസഭാ യോഗം സെൻകുമാറിന്റെ നിയമനം പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ സർക്കാർ നിയമനടപടിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ നിയമനം സംബന്ധിച്ച ചർച്ചയുണ്ടാകില്ലെന്നാണ് അറിയുന്നത്.
ടി.പി.സെൻകുമാറിന് ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമനം നൽകുമ്പോൾ ഇതേ റാങ്കിലുള്ള ലോക്‌നാഥ് ബെഹ്റയെ ഏത് സ്ഥാനത്ത് നിയമിക്കുമെന്നാണ് സർക്കാരിന്റെ സംശയം. അദ്ദേഹത്തെ തത്തുല്യമായ റാങ്കിൽ നിയമിക്കണമെങ്കിൽ ഇതേ റാങ്കിലുള്ള മറ്റൊരാളെ കൂടി സ്ഥാനം മാറ്റേണ്ടി വരും. അവധിയിലുള്ള വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർവ്വീസിൽ തിരികെ പ്രവേശിക്കുന്നതും സർക്കാരിനെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.
കഴിഞ്ഞ 24 നാണ് ടിപി സെൻകുമാറിന് അനുകൂലമായി കോടതി വിധി വന്നത്. ഇതിന് മുൻപ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും പിന്നീട് ഹൈക്കോടതിയിലും ടിപി സെൻകുമാർ കേസ് തോറ്റിരുന്നു. യുഡിഎഫ് സർക്കാർ 2015 മെയ് 22 ന് ഡിജിപി ആയി നിയമിച്ച സെൻകുമാറിനെ ഇടത് സർക്കാർ അധികാരത്തിലേറി 2016 മെയ് 27 ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇനി ദിവസങ്ങൾ മാത്രമാണ് സെൻകുമാറിന്റെ സർവ്വീസ് കാലാവധി ശേഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.