തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പിടിക്കപ്പെട്ടതോടെ സുപ്രധാന തെളിവുകൾ നശിപ്പിച്ച് സരിത്. പിടിക്കപ്പെട്ടതിനു പിന്നാലെ സരിത് ഫോൺ ഫോർമാറ്റ് ചെയ്തെന്ന് കസ്റ്റംസ് പറയുന്നു. നിർണായക വിവരങ്ങൾ നശിപ്പിച്ച ഫോണുമായാണ് സരിത് ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സരിത് ഏതൊക്കെ പ്രമുഖരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയണമെങ്കിൽ ഫോൺ വിവരങ്ങൾ ലഭിക്കണം. നിർണായക വിവരങ്ങൾ ഉള്ളതിനാലാണ് സരിത് ഫോൺ ഫോർമാറ്റ് ചെയ്തതെന്നാണ് കസ്റ്റംസ് പറയുന്നത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതരിലേക്കു വിരൽചൂണ്ടുന്നതാണ് പിടിയിലായ സരിത്തിന്റെ മൊഴിയെന്നാണ് സൂചന. കസ്റ്റംസിനോട് ഇക്കാര്യങ്ങളെല്ലാം സരിത് വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. കൊച്ചി സ്വദേശിക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്നും ഇയാളെയും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനെയും ബന്ധപ്പെടുത്തി കൊടുത്തത് താനാണെന്നും സരിത് കസ്റ്റംസിനോട് സമ്മതിച്ചതായാണ് വിവരം.
Read Also: എസ്എൻ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം
അതേസമയം, തിരുവനന്തപുരം സ്വർണ്ണക്കടത്ത് വിവാദത്തിൽ ഐടി സെക്രട്ടറിക്കെതിരെ നടപടിയെടുത്തു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഐടി സെക്രട്ടറി ശിവശങ്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറിനോട് വിശദീകരണം പോലും തേടിയില്ല. മുഖ്യമന്ത്രി നേരിട്ടാണ് ശിവശങ്കർ ഐഎഎസിനെതിരെ നടപടിയെടുത്തിരിക്കുന്നത്. എന്നാൽ, ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയിട്ടില്ലെന്നാണ് വിവരം. ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ഉടൻ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരയായ ഐടി വകുപ്പ് ജീവനക്കാരി സ്വപ്ന സുരേഷിന്റെ നിയമനത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഐടി സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐടി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഐടി വകുപ്പിൽ സ്വപ്നയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഇതാണ് ഐടി സെക്രട്ടറിയെ പ്രതിരോധത്തിലാക്കുന്നത്.
Read Also: പുറകിൽ പല കളികളുമുണ്ട്, കാലം തെളിയിക്കും; ആരോപണങ്ങൾക്ക് പാർവതിയുടെ മറുപടി
സ്വർണ്ണക്കടത്ത് മുഖ്യസൂത്രധാര സ്വപ്ന സുരേഷിനായി തിരച്ചിൽ തുടരുകയാണ്. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജറായിരുന്നു സ്വപ്ന. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്നയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇവർ മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സരിത്താണ് സ്വപ്നയ്ക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്ന് സ്വപ്ന സുരേഷ് മുങ്ങിയത് രണ്ടുദിവസം മുന്‍പാണെന്നാണ് വിവരം. രണ്ടുദിവസം മുന്‍പ് സ്വപ്ന ഫ്ലാറ്റില്‍ നിന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലമുക്കിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.