/indian-express-malayalam/media/media_files/uploads/2020/07/sivasankar.jpg)
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്.
കള്ളപ്പപ്പണം ഒളിപ്പിക്കാൻ അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു എന്നത് കുറ്റകരമാണെന്ന് കണ്ടെത്തിയാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. ശിവശങ്കർ പണം ഒളിപ്പിക്കാൻ സഹായിച്ചുവെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം പ്രാരംഭ ദിശയിലാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലോക്കറിലെ പണത്തെ സംബന്ധിച്ച് അന്വേഷണം തുടരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ശിവശങ്കറെ നാളെ ജയിലിൽ ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകി. രാവിലെ 10 മുതൽ വെെകീട്ട് അഞ്ച് വരെ ചോദ്യം ചെയ്യാം. തുടർച്ചയായി ചോദ്യം ചെയ്യരുത്. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും അരമണിക്കൂർ വിശ്രമം നൽകണമെന്നും കോടതി നിർദേശിച്ചു.
കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്നു ഇന്നലെ ശിവശങ്കര്‍ രേഖാമൂലം നല്‍കിയ വാദത്തിൽ പറയുന്നു. ഇതിന് വഴങ്ങാത്തതു കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ പറയുന്നു. കള്ളക്കടത്തില്‍ ഒരു ബന്ധവുമില്ല. നയതന്ത്ര ബാഗ് വിട്ടു കൊടുക്കാന്‍ ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ല. കസ്റ്റംസ് ഓഫീസറുടെ പേര് എന്‍ഫോഴ്സ്മെന്റെ പുറത്ത് വിടാത്തതും ഇത് കൊണ്ട് തന്നെയെന്ന് ശിവശങ്കര്‍ ആരോപിക്കുന്നു.
Read More: എം.ശിവശങ്കറിനെ ജയിലില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; പ്രതി ചേര്‍ക്കപ്പെട്ടാല്‍ വീണ്ടും അറസ്റ്റ്
അതേസമയം, ഇന്നലെ കാക്കനാട് ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നീ കേസുകളില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായായിരുന്നു ചോദ്യം. രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.
ശിവശങ്കറിനെ ചോദ്യം ചെയ്യാനായി ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ എത്തി നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. നയതന്ത്ര ബാഗ് വിട്ടുനല്‍കാനായി ശിവശങ്കര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചത് സംബന്ധിച്ചും കസ്റ്റംസ് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us