കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മൊഴിയുടെ പകർപ്പ് നൽകാനാവില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ. മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജിയെ എതിർത്താണ് കസ്റ്റംസ് നിലപാട് വ്യക്തമാക്കിയത്.
മൊഴിയുടെ പകർപ്പ് നൽകിയാൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതർക്ക് ലഭിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
ക്രിമിനൽ നടപടിച്ചട്ടപ്രകാരവും തെളിവു നിയമ പ്രകാരവും അന്വേഷണ സമയത്ത് നൽകിയ മൊഴി പ്രതിക്ക് ലഭ്യമാക്കുന്നതിന് വിലക്കുണ്ട്. സുപ്രീം കോടതി തന്നെ പല കേസുകളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കസ്റ്റംസ് ബോധിപ്പിച്ചു. ഹർജി വിധി പറയാനായി കോടതി മാറ്റി.
പ്രത്യേക സാമ്പത്തിക കോടതി ആവശ്യം നിരസിച്ചതിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.
Read Also: സ്വർണക്കടത്ത് കേസ്: എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചു
അതേസമയം, നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾ കൂടുതൽ സ്വർണം കടത്താൻ ആസൂത്രണം നടത്തിയിരുന്നുവെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഭാവിയിൽ തുടർച്ചയായ സ്വർണക്കള്ളക്കടത്തിന് ഒന്നാം പ്രതി സരിത് രേഖകൾ തയ്യാറാക്കിയിരുന്നുവെന്നും ഇത് സംബസിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നും എൻഐഎ കോടതിയെ അറിയിച്ചു.
ഏഴാം പ്രതിയും സ്വർണക്കടത്തിലെ മുഖ്യകണ്ണികളിൽ ഒരാളുമായ ഷാഹുൽ ഹമീദിന്റെ ജാമ്യാപേക്ഷയിലാണ് എൻഐഎ പുതിയ വിവരങ്ങൾ അറിയിച്ചത്.
എൻഐഎ യുടെ ആവശ്യപ്രകാരം അഞ്ച് പ്രതികളുടെ കസ്റ്റഡി കോടതി അനുവദിച്ചു. അബ്ദു പി.ടി.(9), മുഹമ്മദലി (12), ഷറഫുദ്ദീൻ കെ.ടി. (13), മുഹമ്മദ് ഷെഫീക്ക് (14) ഹംജദ് അലി (19) എന്നിവരെവബുധനാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടത്.
ഡിജിറ്റൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൊഴികളിൽ വ്യക്തത വരുത്തുന്നതിനാണ് പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടത്.
ജാമ്യാപേക്ഷ നൽകിയവരിൽ അഞ്ച് പേരെയാണ് കസ്റ്റഡിയിൽ വിട്ടത്.ഇവരെ കൂടാതെ സ്വപ്നയും സരിത്തും പ്രത്യേക ജാമ്യാപേക്ഷകൾ നൽകിയിട്ടുണ്ട്. എല്ലാ ജാമ്യാപേക്ഷകളും കോടതി വ്യാഴാഴ്ച പരിഗണിക്കും.