/indian-express-malayalam/media/media_files/uploads/2020/07/swapna-suresh3.jpg)
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സ്വപ്നയുടെ ഹർജി പരിഗണിച്ചത്. 12 ന് കേസിൽ കോടതി വിധി പറയും.
സ്വർണക്കടത്തിൽ സ്വപ്നക്കെതിരെ തെളിവുണ്ടന്നും സ്വപ്നയുടെ മൊഴി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടന്നും കസ്റ്റംസ് അറിയിച്ചു. പ്രതിക്ക് പൊലിസിലെ ഉന്നതരുമായി ബന്ധമുണ്ടന്നും കേസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമെന്നും ഉന്നത ബന്ധങ്ങൾ വെച്ച് ആളുകളെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
ഇതിനോടകം 15 ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പുകളില്ലാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്ന ഹർജിയിൽ ആവശ്യപ്പെട്ടത്.
Read More: സ്വർണക്കടത്ത്: സ്വപ്‌നയ്ക്കു പൊലീസ് ഉന്നതരുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ്
സ്വര്‍ണക്കടത്തില്‍ സ്വപ്‌നയ്ക്കു നിര്‍ണായക പങ്കുണ്ട്. നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ മടക്കി അയക്കാന്‍ സ്വപ്ന ഇടപെട്ടത് കള്ളക്കടത്തില്‍ സ്വപ്നയുടെ പങ്കിനു തെളിവാണ്. കേസില്‍ ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള രണ്ടാം ദിവസത്തെ വാദത്തിനിടെ എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന് എം ശിവശങ്കറിനോട് സ്വപ്ന ഫ്‌ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ശിവശങ്കറിന്റെ ശിപാര്‍ശയിലാണ് സ്വപ്നക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയതെന്നും കോടതിയെ എന്‍ഐഎ അറിയിച്ചു.
സ്വര്‍ണക്കടത്ത് ഗൂഡാലോചനയുടെ മുഖ്യകണ്ണിയായ സ്വപ്‌നയ്ക്ക് വിദേശത്ത് ബന്ധങ്ങളുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ ഉയര്‍ന്ന സ്വാധീനമുണ്ടായിരുന്നു. സ്വപ്നയുടെ സഹായമില്ലാതെ കോണ്‍സുല്‍ ജനറലിന് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്‌ന അറിയാതെ യുഎഇ കോൺസുലേറ്റിൽ ഒന്നും നടന്നിരുന്നില്ല.
കോൺസുലേറ്റിൽ നിന്നു രാജിവച്ച ശേഷവും സ്വപ്‌നയ്‌ക്ക് ആയിരം ഡോളർ വീതം പ്രതിഫലം നൽകിയിരുന്നു. സ്വർണക്കടത്ത് കേസിൽ പങ്കെടുത്ത ഓരോരുത്തർക്കും ഓരോ തവണ കടത്തുന്നതിനും 50,000 രൂപ വീതം ലഭിച്ചിരുന്നു. സ്വര്‍ണം വിട്ടുകിട്ടണമെന്ന് സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
യു.എഇയിലേക്ക് സ്വര്‍ണം എത്തിക്കുന്നതിനു പിന്നില്‍ ആഫ്രിക്കന്‍ കള്ളക്കടത്ത് സംഘങ്ങളുണ്ടന്ന് എന്‍ഐഎ സംശയം പ്രകടിപ്പിച്ചു. സ്വര്‍ണം കടന്നുന്നതിനായി റയീസ് ടാന്‍സാനിയ സന്ദര്‍ശിച്ചിട്ടുണ്ടന്നും കോടതിയെ എന്‍ഐഎ അറിയിച്ചു. സ്വപ്‌നയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് എൻഐഎ അഡീഷണൽ സോളിസിറ്റർ ജനറൽ വിജയകുമാറാണ് ഇക്കാര്യങ്ങൾ കോടതിയിൽ അറിയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.