പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളങ്ങളാണെന്നും മുഖ്യമന്ത്രി പരിശുദ്ധമായ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
രഹസ്യ ചർച്ചകൾക്കായി ഒറ്റയ്ക്കും കോൺസുൽ ജനറലിനൊപ്പവും രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചകളൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ആയിരുന്നില്ലെന്നും സ്വപ്‌ന ആരോപിച്ചു. 2016 മുതല്‍ 2020 വരെയുള്ള സമയങ്ങളിലാണ് ഇതെല്ലാം നടന്നത്. ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. അതിൽ ആ ദൃശ്യങ്ങൾ ഉണ്ടെന്നും സ്വപ്‍ന പറഞ്ഞു.
മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോൺസുൽ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല. ചട്ടങ്ങൾ മാറിക്കടന്നായിരുന്നു ഈ കൂടിക്കാഴ്ചകൾ എല്ലാമെന്ന് സ്വപ്ന പറഞ്ഞു. കേരളത്തിലെ വിമാനത്താവളത്തിൽ ഉള്ളവരൊക്കെ മുഖ്യമന്ത്രിയെ കാണുമ്പോൾ തൊഴുതുനിൽക്കും. യുഎഇയിലാണ് ഇവർക്ക് നയതന്ത്ര പരിരക്ഷയുടെ ആവശ്യം. ആ സൗകര്യമാണ് താൻ ഒരുക്കി നൽകിയതെന്നും സ്വപ്‌ന ആരോപിച്ചു.
മറന്നുവച്ച ബാഗ് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി? ബാഗില്‍ ഉപഹാരമാണെങ്കിൽ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയെന്നും സ്വപ്‍ന ചോദിച്ചു. നിക്ക് ജോലി നല്‍കിയത് പിഡബ്ല്യുസിയാണെന്നും പറഞ്ഞു. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായിരുന്നില്ലെങ്കിൽ എന്തിനാണ് രാത്രിക്ക് രാത്രി എഡിജിപി അജിത്ത് കുമാറിനെ സ്ഥലംമാറ്റിയതെന്നും ഷാജ് കിരണിനെതിരേ നടപടിയെടുക്കാതിരുന്നതെന്നും സ്വപ്ന ചോദിച്ചു.
ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് ക്ലിഫ് ഹൗസിലെത്തിച്ചത്. വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിനാണ് അങ്ങനെ ചെയ്തത്. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും അദേഹത്തിന് ഗിഫ്റ്റ് നൽകിയിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ട്. കൈക്കൂലി നൽകിയതായി താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.
സ്പ്രിംഗ്ളർ അഴിമതിയുടെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്നും സ്പ്രിംഗ്ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. എക്സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ താൻ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Also Read: അതിശക്തിമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്