കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി തിരുത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ ദല്ലാൾ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. കന്റോൺമെന്റ് പൊലീസ് കേസെടുത്തേക്കുമെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹർജി.
സ്വപ്ന സുരേഷിന്റെ മൊഴിയും വെളിപ്പെടുത്തലും സർക്കാരിനെതിരെ നടന്ന ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ചിലർ ഗൂഢാലോചന നടത്തി തങ്ങളെ തന്ത്രപരമായി കുടുക്കിയിരിക്കുകയാണെന്നും സൗഹൃദപരമായി നടന്ന സംഭാഷണം റെക്കോർഡ് ചെയ്ത് കൃത്രിമം നടത്തി പ്രചരിപ്പിച്ചുവെന്നും ഹർജിയിൽ പറയുന്നു. തങ്ങൾ നിരപരാധികളാണെന്നും ഷാജ് കിരണ്‍ നിരവധി അസുഖങ്ങൾ ഉണ്ടെന്നും ഹർജിയിൽ പറയുന്നു.
പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും ഉപാധികൾ അനുസരിച്ചോളാമെന്നും ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി നാളെ പരിഗണിക്കും.
Read More: കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി