തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരെ നടത്തിയ ആരോപണം ചില രാഷ്ട്രീയ അജന്‍ഡകളുടെ ഭാഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണത്തില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കട്ടെ. ദീര്‍ഘകാലമായി പൊതുരംഗത്ത് നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയില്‍ പ്രതിയായ വ്യക്തി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു നിര്‍ബന്ധമുള്ള ഞങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍നിന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജന്‍ഡകളുടെ ഭാഗമാണ്. ഇത്തരം അജന്‍ഡകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല.
Also Read: ‘ദുബായില്‍ എത്തിച്ച ബാഗിൽ കറന്‍സി’; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് ഈ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കട്ടെ.
ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളതു വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസമുണ്ട്.
കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയും.
രാഷ്ട്രീയ ഗൂഢാലോചന: കോടിയേരി ബാലകൃഷ്ണന്
രാഷ്ട്രീയ താല്‍പ്പര്യത്തോടെ ചില മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ച നുണക്കഥകള്‍ വീണ്ടും രംഗത്തിറക്കുന്നതു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകളെന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍ കേരള ജനത പുച്ഛിച്ചുതള്ളിയതാണ്. തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഇതേ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ശ്രമം ജനം അവജ്ഞയോടെ തള്ളുമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
ആരോപണം തള്ളി ജലീലും ശിവശങ്കറും
പരിഹാസത്തോടെയായിരുന്നു ആരോപണത്തോടുള്ള കെ ടി ജലീല്‍ എം എല്‍ എയുടെ പ്രതികരണം. ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്കു വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ,’ എന്ന് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.
തനിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണം കാര്യമാക്കുന്നില്ലെന്നായിരുന്നു എം ശിവശങ്കറിന്റെ പ്രതികരണം. ഇത്തരം ഒരുപാട് മൊഴികള്‍ നേരത്തെ വന്നതല്ലേയെന്നും ശിവശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
2016ല്‍ മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്കു നടത്തിയത് ഔദ്യോഗിക യാത്രയാണെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും നളിനി നെറ്റോ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: സ്വപ്നയുടെ വെളിപ്പെടുത്തല്‍ ആയുധമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രി രാജ്യത്തിന് അപമാനകരമെന്ന് സുധാകരന്