തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രി മാധ്യമങ്ങളിൽ നിന്ന് മറച്ചുവെച്ചതും ഇ.ഡി ഓഫീസില്‍ ജലീല്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പോയതുമെല്ലാം ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജലീല്‍ മാധ്യമങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
Read More: നാട്ടിൽ പ്രതിഷേധങ്ങൾ, വീട്ടിൽ ചോറൂണ്; മന്ത്രി കെ.ടി ജലീൽ സൂപ്പർ കൂളാണ്
ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അങ്ങാടിയിൽ തോററതിന് അമ്മയോട്
———————————————————————–
കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.
ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിനുള്ളിൽ സ്വർണ്ണം കടത്തിയ കേസ്, പ്രൊട്ടോകോൾ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി ജലീലിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. മലപ്പുറം കാവുംപുറത്തെ മന്ത്രിയുടെ വീടിനുമുന്നിലും പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിനെതിരെ തലസ്ഥാനത്ത് പ്രതിഷേധമിരമ്പി. ബിജെപി, യുഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധത്തിൽ തലസ്ഥാനം യുദ്ധക്കളമായി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. യുവമോർച്ച മാർച്ചിനു നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കിയും ഉപയോഗിക്കുകയും മൂന്ന് തവണ ലാത്തി വീശുകയും ചെയ്‌തു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബിജെപി നേതാവ് ബി.ഗോപാലകൃഷ്‌ണനു കണ്ണിനു പരുക്കേറ്റു. ഇന്നലെ രാവിലെ നടന്ന യൂത്ത് ലീഗ് മാർച്ചിലും സംഘർഷമുണ്ടായി.