തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ജയിലിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയതിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നാണ് കസ്റ്റംസ് വാദം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും കസ്റ്റംസ് പറയുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും ഇന്ന് അപേക്ഷ നൽകിയേക്കും.
Read Also: കോവിഡ് വാക്‌സിൻ വിതരണം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കർ ഇപ്പോൾ ജയിലിലാണ്. സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റും വാദിക്കുന്നത്. ശിവശങ്കർ ഹെെക്കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ നിലപാട് തേടിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് റജിസ്റ്റർ ചെയ്‌ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.
Read Also: തമിഴ്നാട് തീരത്ത് മഴ തുടങ്ങി; ‘നിവാർ’ കരയിലേക്ക്, അതീവ ജാഗ്രത
വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച കമ്മിഷൻ സ്വപ്‌നയുടെ ലോക്കറിൽ സൂക്ഷിച്ചുവെന്നാണ് അന്വേഷണ എജൻസിയുടെ ആരോപണം. സ്വർണക്കടത്തിലോ ലൈഫ് മിഷൻ ഇടപാടുകളുമായോ തനിക്ക് ബന്ധമുണ്ടന്ന് സ്വപ്‌ന മൊഴി നൽകിയിട്ടില്ല. തനിക്കെതിരായ പ്രധാന ആരോപണം ലോക്കർ എടുക്കാൻ സ്വപ്‌നയെ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയെന്നാണ്. 2018ലാണ് ഇത് നടന്നത്. അന്ന് സ്വർണക്കടത്തോ, ലൈഫ് മിഷൻ ഇടപാടോ നടന്നിരുന്നില്ല. ലോക്കറിലെ പണം സംബസിച്ച് അന്വേഷണ ഏജൻസി വിചാരണക്കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ വൈരുധ്യമുണ്ടെന്നും സൂക്ഷമമായി പരിശോധിക്കണമെന്നും ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തനിക്കെതിരെ ഉണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് പറയുന്ന തെളിവുകൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റിന് പര്യാപ്‌തമല്ലെന്നും ശിവശങ്കർ ഹർജിയിൽ പറയുന്നു. ശിവശങ്കറിനു വേണ്ടി ജാമ്യാപേക്ഷയിൽ സുപ്രീം കോടതി അഭിഭാഷകൻ ഹാജരാവും.