തിരുവനന്തപുരം: രാഷ്ട്രീയ താല്‍പ്പര്യത്തോടെ കേന്ദ്ര ഏജന്‍സികളെയും ചില മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റു പിടിക്കാതെ പോയ നുണക്കഥകളാണു രഹസ്യമൊഴിയെന്ന പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നു സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്.
ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ചിലര്‍ കരുതുന്നത്. നട്ടാല്‍ പൊടിക്കാത്ത നൂണകളെ വീണ്ടും നനച്ചുവളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
രഹസ്യമൊഴി നല്‍കിയും അതുടനെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുകയെന്നത് വ്യക്തമാക്കുന്നത് ഇവയാകെ നേരത്തെ തയാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്. മുഖ്യമന്തിയുടെ കുടുംബാംഗങ്ങള്‍ക്കു നേരെ പോലും അപകീര്‍ത്തികരമായ പ്രസ്താവനകളാണ് ഇപ്പോള്‍ സ്വര്‍ണകള്ളകടത്ത് കേസ് പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വളരെ വ്യക്തമാണ്.
Also Read: ഇതൊരു ‘ഡേര്‍ട്ടി ഗെയിം’, സുരക്ഷ വേണം: സ്വപ്ന സുരേഷ്
സര്‍ക്കാരില്‍ ജനങ്ങള്‍ക്കു കൂടുതല്‍ വിശ്വാസമുണ്ടാകുന്നുവെന്നതാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളും തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പും വ്യക്തമാക്കിയത്. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്ന രീതി ബി ജെ പി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം തെറ്റായ ദിശയിലേക്കു നീങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായത്. സ്വര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് ശരിയായ രീതിയില്‍ അന്വേഷിക്കുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തന്നെ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളില്‍ ചുമതലപ്പെട്ട ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്.
Also Read: വിജിലന്‍സ് ബലമായി പിടിച്ചുകൊണ്ടുപോയി, ചോദിച്ചത് സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച്: സരിത്ത്
സ്വാഭാവികമായും സ്വര്‍ണം അയച്ചതാര്, ആരിലേക്കെല്ലാം എത്തിച്ചേര്‍ന്നുവെന്നതാണ് അന്വേഷണത്തില്‍ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട വസ്തുത. അത്തരം അന്വേഷണം ചില ബി ജെ പി നേതാക്കളിലേക്ക് എത്തിചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകള്‍ രൂപപ്പെടുത്തി മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. ഒപ്പം അന്വേഷണ ഏജന്‍സികളെ ആ വഴിക്കു കൊണ്ടുപോകാനുള്ള സമ്മര്‍ദം ഉണ്ടാവുകയും ചെയ്തു. ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പുതിയവരെ നിയമിക്കുന്ന സ്ഥിതിയും ഈ ഘട്ടത്തിലുണ്ടായി. ഇത്തേുടര്‍ന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ തന്റെ മേല്‍ സമ്മര്‍ദമുണ്ടെന്ന കാര്യം കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ആ ഘട്ടത്തില്‍ വ്യക്തമാക്കിയതാണ്. ഇതു കാണിക്കുന്നത് കേസിനെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടായി എന്നതാണ്. കേസിലെ മറ്റ് പ്രതികളും ഇതിന് സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്.
ആക്ഷേപം ഉന്നയിച്ചവര്‍ നന്മയുടെ പ്രതിരൂപങ്ങളല്ല: വിജയരാഘവന്‍
മുഖ്യമന്ത്രിക്കെതിരെ ആക്ഷേപമുന്നയിച്ച കഥാപാത്രങ്ങള്‍ നന്മയുടെ പ്രതിരൂപങ്ങളല്ലെന്നും പൊതുജീവിതത്തില്‍ കറുത്ത കുത്തുകളുള്ളവരാണെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് ഒരു കളങ്കവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെതിരെ എല്ലാ കാലത്തും ഇത്തരം ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് അദ്ദേഹം ഇവിടം വരെ എത്തിയത്. വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെ ഗൂഢാലോചന കേരളസമൂഹത്തിനു ബോധ്യപ്പെടും.
Also Read: ആരോപണം രാഷ്ട്രീയ അജന്‍ഡകളുടെ ഭാഗം, വസ്തുതകളുടെ തരിമ്പുപോലുമില്ല: മുഖ്യമന്ത്രി
ബിരിയാണി ചെമ്പ് മാത്രമാണ് ഇപ്പോഴത്തെ ആരോപണത്തിലെ പുതിയ കാര്യം. മാധ്യമങ്ങള്‍ക്കു മാത്രമാണ് ചെമ്പ് സൂപ്പര്‍സ്റ്റാര്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ കണ്ടാല്‍ തന്നെ ചില മാധ്യമങ്ങള്‍ക്കു വിശ്വാസമാണ്. ആ വിശ്വാസം കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവമാണ്. ഇത്തരക്കാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് വിശ്വാസമല്ല.
പി സി ജോര്‍ജിനു കേരള പൊതു സമൂഹത്തിലെ സ്ഥാനം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അത്തരം ആളുകള്‍ക്ക് മാന്യതയുണ്ടാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
Also Read: ‘ദുബായില്‍ എത്തിച്ച ബാഗിൽ കറന്‍സി’; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്