തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതികള്‍ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പരോക്ഷ നിര്‍ദ്ദേശം നല്‍കുന്നുവെന്ന സംശയം ശക്തിപ്പെടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് പറയാന്‍ ജനം ടിവിയുടെ കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാര്‍ സ്വപ്‌നയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നുള്ള പ്രതികളുടെ മൊഴി പുറത്തുവന്നിരുന്നു. കേസില്‍ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചത് വി മുരളീധരനാണെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും സിപിഎം പറഞ്ഞു.
Read Also: കേസ് ഒഴിവാക്കാൻ സഹായം തേടി; അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് സ്വപ്‌ന സുരേഷ്
“കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്രവിദേശ സഹമന്ത്രി വി.മുരളീധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയാറാകത്തതും ശ്രദ്ധേയം. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന മൊഴിപകര്‍പ്പ്,” പ്രസ്താവന പറയുന്നു.
“ശരിയായ അന്വേഷണം നടന്നാല്‍ പലരുടേയും നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ജനം ടി.വി കോ- ഓര്‍ഡിനേറ്റിങ് എഡിറ്ററുടെ ബന്ധം കുടി പുറത്തുവന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന് കൈകഴുകാനാവില്ല. ജനം ടി.വിക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് വ്യക്തം. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ പുറത്തു വന്ന ബന്ധം നിലപാട് ബിജെപി നിലപാട് വ്യക്തമാക്കാണം,” സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, സ്വര്‍ണക്കള്ള കടത്ത് വിഷയത്തില്‍ തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന് അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.