/indian-express-malayalam/media/media_files/uploads/2017/08/SREERAMAKRISHNAN19260793_1337470832955129_4999515106563198583_n.jpg)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. സ്വർണക്കടത്ത് കേസ് പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നും ഏത് അന്വേഷണ ഏജൻസിക്കും വിവരങ്ങൾ നൽകാൻ ഒരുക്കമാണെന്നും സ്‌പീക്കർ പറഞ്ഞു.
സ്വപ്‌ന സുരേഷിനോ സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികൾക്കോ താൻ ഒരു സഹായവും നൽകിയിട്ടില്ലെന്നും സ്വപ്‌നയെ പരിചയമില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സ്‌പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വപ്‌ന തന്നോട് ഒരു സഹായവും ചോദിച്ചിട്ടില്ല. ഒരുമിച്ച വിദേശയാത്ര നടത്തുകയോ വിദേശത്തുവച്ച് കാണുകയോ ചെയ്‌തിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന സ്വപ്‌നയുടെ ക്രിമിനൽ പശ്ചാത്തലം ഞെട്ടിച്ചെന്നും സ്‌പീക്കർ പറഞ്ഞു.
Read Also: പത്ത്, പ്ലസ് ടു ക്ലാസുകൾ ജനുവരി ആദ്യവാരം മുതൽ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം 17 ന്
തനിക്കെതിരെ വസ്‌തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുകയാണ്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ നിയമനടപടി ആലോചിക്കേണ്ടിവരുമെന്നും സ്‌പീക്കർ പറഞ്ഞു.
സാധാരണ പൗരൻ എന്ന നിലയിൽ അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന ഏതു വിവരവും നൽകാൻ തയ്യാറാണ്. ഒരുവിധത്തിലുള്ള സംരക്ഷണവും ഇക്കാര്യത്തിൽ വേണ്ട. കേന്ദ്ര അന്വേഷണ ഏജൻസികളിൽ അവിശ്വാസമില്ല. അന്വേഷണം തീരുംവരെ അഭിപ്രായം പറയാനില്ലെന്നും സ്‌പീക്കർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കും സ്‌പീക്കർ മറുപടി നൽകി. ചെന്നിത്തലയുടെ ആരോപണങ്ങൾ വസ്‌തുതാവിരുദ്ധമാണ്. വിമർശനങ്ങൾക്ക് വിധേയനാവുന്നതിൽ അസഹിഷ്‌ണുതയില്ല. എന്നാൽ, വസ്‌തുതാപരമല്ലാത്ത വിമർശനം ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും സ്‌പീക്കർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.