മലപ്പുറം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനേക്കാൾ കൂടുതൽ സീറ്റുകളിൽ മുസ്ലിം ലീഗ് വിജയിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. വെസ്റ്റ് ബംഗാളിലും തമിഴ്‌നാട്ടിലും മുസ്ലിം ലീഗിൽ നിന്ന് പ്രതിനിധികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ് ലോക്സഭയിൽ രണ്ട് സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. മൂന്നാം സീറ്റെന്ന ആവശ്യം കാലങ്ങളായി ഉയർത്തുന്നുണ്ടെങ്കിലും കോൺഗ്രസ് ഇതിനോട് അനുകൂലമായി പ്രതികരിക്കാറില്ല.
ഇക്കുറി മൂന്നാം സീറ്റിന്റെ കാര്യത്തിൽ ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധിക സീറ്റ് സംബന്ധിച്ച് മുന്നണിക്കകത്ത് ധാരണയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സീറ്റ് വിഭജനത്തിലേക്ക് കടക്കാനിരിക്കെയാണ് കുഞ്ഞാലിക്കുട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്.
വെസ്റ്റ് ബംഗാളിൽ കോൺഗ്രസ് സഖ്യത്തിൽ മുസ്ലിം ലീഗിന് മത്സരിക്കാനുളള അവസരം ഇക്കുറി ഉണ്ടാകും. ബംഗാളിൽ കോൺഗ്രസുമായി സഹകരിച്ച് മത്സരിക്കുന്നതിന് സിപിഎമ്മിൽ തടസം സൃഷ്ടിക്കുന്നത് കേരളത്തിൽ നിന്നുളള ചില നേതാക്കൾ മാത്രമാണ് എന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.