കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര് സുനുവിനെ സസ്പെന്റ് ചെയ്തു. കൊച്ചി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആര് സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന പേരില്‍ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. എന്നാല്‍ സുനു ഇന്ന് രാവിലെ തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് സുനുവിനോട് അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉള്‍പ്പെടെയുള്ളവ പരിഗണനയിലിരിക്കുകയാണ്. അതിനിടെയാണ് സ്റ്റേഷനില്‍ എത്തി ഇയാള്‍ വീണ്ടും ചുമതലയേറ്റത്.
സംഭവം വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍ അവധിയില്‍ പോകാന്‍ സുനുവിനോട് ആവശ്യപ്പെട്ടത്. സുനുവിനെതിരെ പ്രതിഷേധമണ്ടാകുമെന്ന് ഭയന്നാണ് ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്ദേശിച്ചെതെന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സുനു മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം. ഒന്‍പതോളം തവണ വകുപ്പുതല അച്ചടക്ക നടപടിക്കു വിധേയനാകുകയും ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയില്‍ പലതവണ ചോദ്യം ചെയ്തിട്ടും സുനുവിനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.