/indian-express-malayalam/media/media_files/uploads/2017/11/gail.jpg)
കോഴിക്കോട്: കൊച്ചി -മംഗലാപുരം വാതക പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ കോഴിക്കോട് കളക്‌ടറേറ്റിൽ നടന്ന സർവകക്ഷിയോഗത്തിൽ സമവായമായില്ല.ചർച്ച വിജയകരമായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ ചർച്ചയിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നായിരുന്നു സമരസമിതിയുടെ നിലപാട്.
ഗെയില്‍ വിരുദ്ധ സമരത്തിനിടെ കോഴിക്കോട് മുക്കം എരഞ്ഞിമാവില്‍ സംഘര്‍ഷമുണ്ടായത് തെറ്റിദ്ധാരണയുടെ പുറത്താണ്. ഗെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കുമെന്നും വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗെയില്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റില്ല. പദ്ധതിക്കായി സ്ഥലം വിട്ട് നൽകുന്നവരിൽ വീടും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം ഉറപ്പാക്കും.
ഭൂമിക്ക് പരമാവധി മാര്‍ക്കറ്റ് വില നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി വില ഉയര്‍ത്തുന്ന കാര്യം ഗെയിലുമായി സംസാരിക്കുമെന്നും അദ്ദേഹം കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചക്ക് ശേഷം പ്രതികരിച്ചു. വീടിന്റെ അഞ്ച് മീറ്റര്‍ അടുത്ത് കൂടി പൈപ്പ് ലൈന്‍ പോകുന്നെങ്കില്‍ വീടിന് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു സെന്റ് ഭൂമി മാത്രം ഉള്ളവരുടെ പുനരധിവാസം ഗെയില്‍ ഉറപ്പാക്കണം. ഇക്കാര്യം ഗെയില്‍ അധികൃതരമായി സംസാരിക്കും. സുരക്ഷ സംബന്ധിച്ചും ഗെയിലുമായി കൂടുതല്‍ ചര്‍ച്ച നടത്തും. മന്ത്രി പറഞ്ഞു.
പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. പൊലീസ് നടപടിയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. പദ്ധതി പൂര്‍ണമായും നടപ്പിലാക്കണമെന്നാണ് യോഗത്തിലെ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സമരക്കാരുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നു. പൈപ്പിടാനായി ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ച്ചക്കുള്ളിൽ നഷ്ടപരിഹാരത്തുക നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.