കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അന്വേഷണം അനന്തമായി നീട്ടാനാവില്ലെന്നു വ്യക്തമാക്കിയ കോടതി അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിനകം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു.
അന്വേഷണം അനന്തമായി നീട്ടാനാവില്ലെന്നും ഇപ്പോള്‍ തന്നെ രണ്ടു മാസം കഴിഞ്ഞന്നും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാര്‍ നാല് വര്‍ഷം എവിടെയായിരുന്നുവെന്ന് ചോദിച്ച കോടതി, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്ര അന്വേഷിക്കാനുള്ളതെന്ന് ആരാഞ്ഞു. ഈ കേസിന് മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിച്ചത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും വധഗൂഢാലോചനക്കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചു.
അന്വേഷണത്തില്‍ 81 കാര്യങ്ങള്‍ കണ്ടെത്തി. ഇവയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. പ്രതികളുടെ ശബ്ദസാമ്പിളുകള്‍ ശേഖരിക്കേണ്ടതുണ്ട്. 40 സാക്ഷികളുടെ മൊഴിയെടുത്തു. തുടരന്വേഷണത്തില്‍ കോടതിക്കു സമയപരിധി നിശ്ചയിക്കാവുന്നതാണന്നും
ഡിജിപി അറിയിച്ചു.
തുടരന്വേഷണം അനിവാര്യമാണെന്ന് ആക്രമിക്കപ്പെട്ട നടി ബോധിപ്പിച്ചു.ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയ സമയത്ത് താന്‍ ബെംഗളുരുവിലായിരുന്നു. അപ്പോള്‍ തന്നെ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. വിശദമായ മൊഴി നല്കി. ഹീനമായ കൃത്യമാണ് തനിക്കുനേരെ ഉണ്ടായതെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും നടി ആവശ്യപ്പെട്ടു.
നടിയുടെ വാദം വ്യാഴാഴ്ച തുടരും. ഹര്‍ജിഭാഗത്തിനു മറുപടി പറയാന്‍ കോടതി സമയം അനുവദിച്ചു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രോസിക്യുഷന്റെ ശ്രമമാണ് തുടരന്വേഷണമെന്നാണ് ദിലീപിന്റെ ആരോപണം.
Also Read: ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ളയ്ക്കെതിരായ പൊലീസ് നീക്കത്തിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം