തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കാത്തതിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേളയിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നിയമസഭാ നടപടികൾ വേഗത്തിലാക്കി. ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു. പിന്നാലെ ഉപധനാഭ്യര്‍ഥനകള്‍ വേഗം പാസാക്കി നിയമസഭാ സമ്മേളനം ഇടക്കാലത്തേക്ക് പിരിഞ്ഞു. ഇനി ഫെബ്രുവരി 27നാണ് സഭ ചേരുക.
ഇന്ധന സെസ് പിൻവലിക്കാത്തതിലെ പ്രതിഷേധത്തിന്റെ ഭാഗമായി എംഎൽഎ ഹോസ്റ്റലിൽനിന്ന് കാൽനടയായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ യാത്ര. നികുതികൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ ബാനറുമായിട്ടായിരുന്നു എംഎൽഎമാരുടെ യാത്ര.
ജനങ്ങളോട് സർക്കാരിനു പുച്ഛമാണെന്ന് പ്രതിഷേധ യാത്രയ്ക്കിടെ വി.ഡി.സതീശൻ പറഞ്ഞു. അഹങ്കാരം തലയ്ക്കു പിടിച്ച സർക്കാരാണിത്. അവർക്കു പ്രതിപക്ഷത്തോടു പരിഹാസമാണ്. ജനങ്ങളോടു പുച്ഛമാണ്. ജനങ്ങളെ മറന്നാണു സർക്കാർ പോകുന്നത്. തുടർഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് കാണിക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നതു കൊണ്ടു നികുതി കുറയ്ക്കില്ല എന്നു പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു.
അതിനിടെ, പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. ഇന്നലെ പല ജില്ലകളിലും നടന്ന പ്രതിഷേധസമരങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി വർധിപ്പിച്ചത്.
ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തള്ളിയിരുന്നു. പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കി. ഇന്ധന സെസില്‍ ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങള്‍ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങള്‍ അവര്‍ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകുമെന്നും ധനമന്ത്രി പരിഹസിച്ചു.