scorecardresearch

സൗജന്യ വാക്സിൻ പ്രഖ്യാപനം: മുഖ്യമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ

നേരത്തെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ്, ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു

നേരത്തെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ്, ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു

author-image
WebDesk
New Update
pocso, pinarayi vijayan, cm, chief minister, fast track courts, courts, inter pol, online child abuse, child abuse, കോടതി, മുഖ്യമന്ത്രി, പിണറായി വിജയൻ, പോക്സോ, ഫാസ്റ്റ് ട്രാക്ക് കോടതി, ഇന്റർപോൾ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണം തേടി. കോവിഡ് വാക്‌സിന്‍ കേരളത്തില്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ്, ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു.

Advertisment

അതേസമയം പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുടക്കം മുതലേ സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗജന്യമായിരുന്നുവെന്നും വാക്സിനും അതിന്റെ ഭാഗമായതിനാൽ പണം ഈടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ വോട്ട് ചെയ്തതിന് ശേഷ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"വാക്‌സിന്‍ പെരുമാറ്റ ചട്ട ലംഘനമാണെന്ന പ്രതിപക്ഷ ആരോപണം വേറൊന്നും വിളിച്ച് പറയാനില്ലാത്തതുകൊണ്ട് അവര്‍ പറയുന്നതാണ്. നമ്മുടെ രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കോവിഡ് പ്രതിരോധ ചികിത്സ മുഴുവന്‍ സൗജന്യമായിട്ടുള്ളത്. തുടക്കം മുതല്‍ സൗജന്യമാണ്. അങ്ങനെയൊരു സംസ്ഥാനത്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള ചെറിയ പണത്തിന്റെ കുത്തിവെപ്പിന്റെ പണം കൂടി പോരട്ടെ എന്ന് സംസ്ഥാനം വെക്കുമോ? ആറുമണി കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടത്തിന്റെ പ്രശ്‌നമുള്ളതുകൊണ്ടാണ് വാര്‍ത്താ സമ്മേളനത്തില്‍ അധികമൊന്നും പറയാതിരുന്നത്. ഇവിടെ ഞങ്ങള്‍ തുടര്‍ച്ചയായി ഇതേവരെ സൗജന്യ ചികിത്സയാണ് നടത്തിയത്. അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ നടപടിയും. ഇതിന് പണം ഈടാക്കില്ലെന്നാണ് പറഞ്ഞത്. അതില്‍ ഒരു പെരുമാറ്റച്ചട്ടവുമില്ല. ഒരു പെരുമാറ്റചട്ടവും ഞാന്‍ ലംഘിച്ചിട്ടില്ല," പിണറായി വിജയന്‍ പറഞ്ഞു.

Read More: 'മുഖ്യമന്ത്രിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം ചട്ടലംഘനം'; യുഡിഎഫ് പരാതി നല്‍കി

Advertisment

കോവിഡ്‌ വാക്‌സിൻ കേരളത്തിലെ ജനങ്ങൾക്ക്‌ സൗജന്യമായി നൽകുമെന്ന്‌ പറഞ്ഞതിന്‌ മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന്‌ യുഡിഎഫ് പറഞ്ഞിരുന്നു. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച നേട്ടം കൈവരിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോവിഡ്​ കാലത്ത്​ പട്ടിണിയില്ലാതെ കേരളത്തെ രക്ഷിച്ച സർക്കാറിനല്ലാതെ ആർക്കാണ്​ ജനങ്ങൾ വോട്ട്​ ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെൻഷൻ 1400 രൂപയാക്കിയ സർക്കാറിനല്ലാതെ അത്​ വീണ്ടും 600 ആക്കണമെന്ന്​ പറയുന്നവർക്ക്​ ആരെങ്കിലും വോട്ട്​ ചെയ്യുമോയെന്ന്​ കോടിയേരി ചോദിച്ചു. നല്ലത് ചെയ്‌ത സർക്കാരിനല്ലാതെ മറ്റാർക്കും ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം പറഞ്ഞു.

എൽഡിഎഫ്​ സർക്കാറിന്റെ വികസനപ്രവർത്തനങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ജനവിധി. എൽഡിഎഫിന്​ അനുകൂലമായ തരംഗം ഈ തിരഞ്ഞെടുപ്പിലുണ്ടാകും. കേരളത്തിലെ 13 ജില്ലകളിൽ എൽഡിഎഫിന്​ ഇത്തവണ മുൻതൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ്​ ജില്ലകളിലായിരുന്നു എൽഡിഎഫ്​ മുന്നേറ്റം. ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം ഇടതുപക്ഷത്തിന്​ അനുകൂലമായ മാറ്റമാണെന്നും കോടിയേരി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Covid Vaccine Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: