/indian-express-malayalam/media/media_files/uploads/2022/05/pinarayi-vijayan-3.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥന്‍ ഐ പി എസിനെയാണ് ഒരാള്‍ ഇത്തരത്തില്‍ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ ചിത്രവും പേരും ഉപയോഗിച്ചുള്ള വാട്ട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് ഉദ്യോഗസ്ഥന് സന്ദേശം വന്നത്. മുഖ്യമന്ത്രിയാണെന്നും പണം വേണമെന്നും ഗിഫ്റ്റ് കാർഡ് വഴി 50,000 രൂപ നൽകാനുമായിരുന്നു സന്ദേശം.
ഓഗസ്റ്റ് മൂന്നാം തീയതിയാണ് സംഭവം നടന്നത്. തട്ടിപ്പാണെന്ന് മനസിലായതിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥന്‍ കൂടുതല്‍ സമയം ചാറ്റ് ചെയ്തിരുന്നു. പണം കിട്ടില്ലെന്ന് മനസിലായതോടെയാവണം പിന്നീട് സന്ദേശങ്ങള്‍ ഉണ്ടായില്ല.
സൈബര്‍ പൊലീസില്‍ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നേരത്തേയും ജയനാഥന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരുപയോഗിച്ചായിരുന്നു ഒരാള്‍ സമീപിച്ചത്.
അടുത്തിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരിലും തട്ടിപ്പ് ശ്രമം നടന്നിരുന്നു. മന്ത്രിയുടെ ചിത്രം ഉപയോഗിച്ചുള്ള വാട്ട്സ്ആപ്പ് നമ്പരില്‍ നിന്ന് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.
തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ ജി പേ പരിചയമുണ്ടോ എന്ന് ചോദിച്ചായിരുന്നു സന്ദേശങ്ങള്‍. തട്ടിപ്പെന്ന് മനസിലായതോടെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇവര്‍ മന്ത്രിയെ വിവരം അറിയിച്ചു. തുടര്‍ന്ന് മന്ത്രി പരാതി നല്‍കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.