/indian-express-malayalam/media/media_files/uploads/2022/03/bishop-franco-mulakkal.jpg)
കൊച്ചി: ജലന്തര്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കൊ മുളയ്ക്കല്‍ രാജിവച്ചു. ഫ്രാങ്കോയുടെ രാജി മാര്‍പ്പാപ്പ സ്വീകരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇനിമുതല്‍ ഫ്രാങ്കൊ ബിഷപ്പ് എമരിറ്റസ് എന്നായിരിക്കും അറിയപ്പെടുക. ജലന്തര്‍ രൂപതയുടെ നല്ലതിനായാണ് രാജിയെന്നും ഏറെ സന്തോഷവും എല്ലാവരോടും നന്ദിയുമുണ്ടെന്ന് ഫ്രാങ്കൊ പ്രതികരിച്ചു.
"കഴിഞ്ഞ കാലം അത്രയും പ്രത്യക്ഷമായും പരോക്ഷമായും ഞാന്‍ ഒരുപാട് അനുഭവിച്ചു. എന്റെ വിഷമങ്ങളില്‍ ഒപ്പം നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി. ഞാനൊഴിക്കിയ കണ്ണുനീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ," വീഡിയോ സന്ദേശത്തില്‍ ഫ്രാങ്കൊ പറഞ്ഞു. 2013-ലാണ് ജലന്തര്‍ ബിഷപ്പായി ഫ്രാങ്കൊ നിയമിതനായത്.
ലൈംഗീകപീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യ ബിഷപ്പാണ് ഫ്രാങ്കൊ. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ആരോപണങ്ങളെ എതിര്‍ത്ത ബിഷപ്പ് കന്യാസ്ത്രിക്കെതിരെ രൂക്ഷമായായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം.
ഒടുവില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫ്രാങ്കോയെ വെറുതെ വിടുകയായിരുന്നു. പ്രോസിക്യൂഷന്‍ കുറ്റം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ സര്‍ക്കാരും കന്യാസ്ത്രീകളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.