/indian-express-malayalam/media/media_files/uploads/2018/09/nun-strike.jpg)
കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതോടെ കന്യാസ്ത്രീകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 14-ാം ദിവസമാണ് കന്യാസ്ത്രീകളുടെ ഐതിഹാസിക സമരത്തിന് പരിസമാപ്തിയായത്. സമരം അവസാനിപ്പിച്ചെങ്കിലും നീതിക്കുവേണ്ടിയുളള സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയ്ക്ക് നീതി തേടിയാണ് അഞ്ചു കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത്. ഇതോടെ കേരളം മറ്റൊരു ചരിത്രത്തിനാണ് സാക്ഷിയായത്. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമൂഹത്തിന്റെ നാനാതുറകളിൽനിന്നുമുളളവർ സമരപ്പന്തലിൽ എത്തുകയും ചെയ്തതോടെ സമരം ശക്തമാവുകയായിരുന്നു.
അതിനിടെ, ബിഷപ്പിന്റെ അറസ്റ്റിൽ സന്തോഷമെന്ന് കന്യാസ്ത്രീയുടെ കുടുംബം പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ നീതിപൂർവ്വം പ്രവർത്തിച്ചു. സഭ നീതി നിഷേധിച്ചതിനാലാണ് തെരുവിൽ ഇറങ്ങേണ്ടി വന്നത്. ഇനിയും മുന്നോട്ടു പോകാനുണ്ട്. എല്ലാവരുടെയും പിന്തുണ വേണം. പൊലീസിന് നന്ദിയെന്നും കുടുംബം പറഞ്ഞു.
ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. ബിഷപ്പിനെ ഇന്നു കോടതിയിൽ ഹാജരാക്കും. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ക്രൈസ്തവ സഭയിലെ ഒരു ബിഷപ്പ് ലൈംഗിക പീഡന കേസിൽ അറസ്റ്റിലാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.